കൊച്ചി: മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിന് കർശന ഉപാധികളോടെ ഹൈക്കോടതി അനുമതി നൽകി. ക്ഷേത്രം ഭാരവാഹികൾ 16, 17, 18 തീയതികളിൽ വെടിക്കെട്ട് നടത്തുന്നതിനായി അപേക്ഷ നൽകിയിരുന്നെങ്കിലും ജില്ലാ കളക്ടർ നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
വെടിക്കോപ്പുകൾ തയാറാക്കി സൂക്ഷിച്ച കെട്ടിടത്തിന് 50 മീറ്റർ പരിധിയിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കരുതെന്നു കോടതി പറഞ്ഞു. വെടിക്കെട്ട് നടത്തുന്ന സ്ഥലത്തിന് 100 മീറ്റർ പരിധിയിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിക്കണം, കുറഞ്ഞത് അഞ്ചു കോടി രൂപയുടെ ഇൻഷ്വറൻസ് ഉണ്ടാകണം, വെടിക്കെട്ടു നടത്തിപ്പിന് സുപ്രീം കോടതി നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കണം, മുൻ വർഷങ്ങളിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ നിർദേശങ്ങളും കർശനമായി പാലിക്കണം തുടങ്ങിയ വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മരട് ക്ഷേത്രത്തിലെ വെടിക്കെട്ടിന് ഉപാധികളോടെ അനുമതി
01:32 AM Feb 15, 2019 | Deepika.com