തിരുവനന്തപുരം: സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് സിറിയക് ജോസഫിനെ സംസ്ഥാന ലോകായുക്തായി അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവിൽ ഗവർണർ ഒപ്പുവച്ചു. ഉപലോകായുക്തായി ജസ്റ്റീസ് ബാബു മാത്യു പി.ജോസഫിനെയും നിയമിച്ചു. ഇന്നലെയാണ് ഇതുസംബന്ധിച്ചുള്ള സംസ്ഥാന സർക്കാരിന്റെ ശിപാർശയിൽ ഗവർണറുടെ തീരുമാനം ഉണ്ടായത്.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരടങ്ങിയ മൂന്നംഗ സമിതി യോഗം ചേർന്നാണ് ലോകായുക്തയെയും ഉപലോകായുക്തയെയും നിർണയിച്ചത്. ലോകായുക്തയായിരുന്ന ജസ്റ്റീസ് പയസ് കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റീസ് കെ.പി. ബാലചന്ദ്രൻ എന്നിവരുടെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് പുതിയ ലോകായുക്തയുടേയും ഉപലോകായുക്തയുടേയും നിയമനം.
കോട്ടയം കൈപ്പുഴ സ്വദേശിയായ ജസ്റ്റീസ് സിറിയക് ജോസഫ് 2008 മുതൽ 2012 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ ചീഫ് ജസ്റ്റീസായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1994 ൽ കേരള ഹൈക്കോടതി ജഡ്ജിയായി. തുടർന്ന് ഡൽഹി ഹൈക്കോടതിയിലേക്ക് സ്ഥലം മാറി. 2001-ൽ വീണ്ടും കേരളത്തിലേക്ക് തിരികെയെത്തി. തിരുവനന്തപുരം ഗവ.ലോ കോളജിൽ നിന്നാണു നിയമബിരുദം നേടിയത്.
ജസ്റ്റീസ് ബാബു മാത്യു പി.ജോസഫ് കേരള ഹൈക്കോടതി ജസ്റ്റീസായിരുന്നു. എറണാകുളം ബോൾഗാട്ടി സ്വദേശിയാണ്. എറണാകുളം ഗവ. ലോ കോളജിൽ നിന്നാണു നിയമ ബിരുദം നേടിയത്.
ജസ്റ്റീസ് സിറിയക് ജോസഫ് ലോകായുക്ത ആകും
01:02 AM Feb 15, 2019 | Deepika.com