ആലുവ: 30 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ കടത്തിയ കേസിൽ ഒന്നാം പ്രതിയായ പാലക്കാട് കരിമ്പ കൈപ്പുള്ളി അലവിയുടെ മകൻ ഫൈസലിന്റെ (34) സ്ഥാവരജംഗമ വസ്തുക്കളുടെ ക്രയവിക്രയം മരവിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റീ നാർക്കോട്ടിക്സ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി. സുരേഷാണ് സ്വത്ത് മരവിപ്പിച്ചത്.
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിലെ 68 എഫ് വകുപ്പു പ്രകാരമാണു മരവിപ്പിക്കൽ. 2018 ഫെബ്രുവരി17നായിരുന്നു കേസിനാസ്പദമായ സംഭവം. കാറിൽ കടത്തിക്കൊണ്ടുവന്ന 5.20 കിലോഗ്രാം മെഥലീന്‍ ഡയോക്സി മെത്താംഫിറ്റമിന്‍ (എംഡിഎംഎ) മയക്കുമരുന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപത്തുനിന്നു പിടിച്ചെടുക്കുകയായിരുന്നു.
ആലുവ എക്സൈസ് ഇന്റലിജന്‍സ് സ്പെഷൽ സ്ക്വാഡ് സിഐയായിരുന്ന സജി ലക്ഷ്മണന്റെ നേതൃത്വത്തിൽ നടന്ന മയക്കുമരുന്നു വേട്ടയിൽ ഫൈസൽ ഉൾപ്പെടെ മൂന്നു പ്രതികളെ പിടികൂടിയിരുന്നു. അറസ്റ്റിലായ പ്രതിയും ബന്ധുക്കളും കഴിഞ്ഞ ആറു വർഷംകൊണ്ടു സന്പാദിച്ച സ്വത്തുക്കളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകിയ ശേഷമാണ് ഫൈസലിന്റെ ക്രയവിക്രയം മരവിപ്പിച്ചത്.
പാലക്കാട് കരിമ്പ വില്ലേജിൽ സർവേ നന്പർ 152/2 ബിയിൽ ഫൈസൽ പണി കഴിയിപ്പിച്ച 149.24 മീറ്റർ സ്ക്വയർ വിസ്തീർണമുള്ള ഇരുനില മാളിക മയക്കുമരുന്നു വ്യാപാരത്തിലൂടെ ലഭിച്ച പണമുപയോഗിച്ച് നിർമിച്ചതാണെന്നു കണ്ടെത്തിയിരുന്നു. മയക്കുമരുന്നു വ്യാപാരത്തിലൂടെ ആർജിച്ചതല്ല സ്വത്തുക്കളെന്നു പ്രതി കോന്പീറ്റന്റ് അഥോറിറ്റി മുൻപാകെ തെളിയിക്കുകയോ മയക്കുമരുന്നു കേസിൽ പ്രതിയെ വെറുതെ വിടുകയോ ചെയ്താൽ മാത്രമേ പ്രസ്തുത വസ്തുവകകൾ പ്രതിക്ക് ഇനി തിരിച്ചുകിട്ടൂ. അല്ലെങ്കിൽ സർക്കാർ കണ്ടുകെട്ടും.
കൊടുംവീര്യമുള്ള എംഡിഎംഎ ലഹരിമരുന്ന് അരഗ്രാമിൽ കൂടുതൽ കൈവശം സൂക്ഷിച്ചാൽ ജാമ്യമില്ലാ കുറ്റമാണ്. 10 ഗ്രാമിലധികം സൂക്ഷിച്ചാൽ 20 വർഷം തടവ് കിട്ടാം. ഗ്രാമിന് 6,000 രൂപയാണ് വില. വിമാനത്താവളത്തിൽ സ്കാനറിലൂടെ കടന്നുപോകുമ്പോൾ പിടിക്കപ്പെടാതിരിക്കാൻ കാർബൺ പേപ്പറിൽ പൊതിഞ്ഞാണു മയക്കുമരുന്നു കൊണ്ടുവന്നത്. ഇന്ത്യയിൽ ഇത്ര വിലയുള്ള മയക്കുമരുന്നു പിടികൂടുന്നത് ആദ്യമായിട്ടായിരുന്നു.
30 കോടിയുടെ മയക്കുമരുന്നു കടത്ത് ; പ്രതിയുടെ സ്വത്ത് കൈമാറ്റം മരവിപ്പിച്ചു
01:02 AM Feb 15, 2019 | Deepika.com