തിരുവനന്തപുരം: സംസ്ഥാനത്തെ സാന്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്നും മൂന്നാഴ്ചയായി ട്രഷറികളിൽനിന്നു ബില്ലുകൾ മാറുന്നില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബില്ലുകൾ മാറാതെ വന്നതോടെ കരാറുകാർക്ക് 1200 കോടിയാണ് കുടിശിക ആയത്. ഇതോടെ കരാറുകാർ നിർമാണപ്രവർത്തനങ്ങൾ നിർത്തിവച്ചതായി അദ്ദേഹം പറഞ്ഞു.
ഡിസംബർ 20 നുശേഷം കരാറുകാരുടെ ഒരു ബില്ലും പാസാക്കിയില്ല. ഇതോടെ വികസനപ്രവർത്തനങ്ങൾ പൂർണമായും സ്തംഭിച്ചു. പദ്ധതി വിഹിതത്തിൽ െചലവഴിച്ചത് 51.84 ശതമാനം മാത്രമാണ്. സർക്കാരിന്റെ നിത്യച്ചെലവിനു പോലും പണമില്ലാത്ത സ്ഥിതിയായി. പോസ്റ്റൽ സ്റ്റാന്പുകൾ വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയിലായി. ധനകാര്യവകുപ്പിൽ ഇപ്പോൾ സോഫ്റ്റ്വേർ ചലഞ്ച് മാത്രമാണ്. ധനകാര്യവകുപ്പിലെ സോഫ്റ്റ്വേറുകൾ എല്ലാം ഇപ്പോൾ നിശ്ചലമാണ്. 24,000 കോടി രൂപയുടെ നികുതി തുക പിരിഞ്ഞുകിട്ടാനുണ്ട്. സംസ്ഥാനത്ത് അഴിമതിയും കെടുകാര്യസ്ഥതയും മാത്രമാണ് നിലനില്ക്കുന്നത്. ക്രമസമാധാനം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സർക്കാർ പരാജയപ്പെട്ടു. ഗുണ്ടകളെ അടിച്ചമർത്തുന്ന കാര്യത്തിൽ സർക്കാരിന് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല.
അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐ കൊടുത്ത കുറ്റപത്രത്തിലെ പ്രതികളായ ജയരാജനേയും രാജേഷിനേയും സിപിഎം സംരക്ഷിക്കുകയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ മൗനം ഗൂഢമാണ്. ഇടതു മുന്നണി ആരംഭിക്കുന്ന ജാഥ കേരളത്തെ പിണറായിയിൽ നിന്നും രക്ഷിക്കാനുള്ളതാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കേരളത്തിലെ പൊതുസ്ഥിതി യുഡിഎഫിന് അനുകൂലമെന്ന്
തിരുവനന്തപുരം: കേരളത്തിലെ പൊതു സ്ഥിതി യുഡിഎഫിന് അനുകൂലമാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നരേന്ദ്ര മോദിയെ താഴെയിറക്കുക എന്ന ഒരു മുദ്രാവാക്യം മാത്രം മുന്നിൽ നിർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സർവേകളിൽ പൂർണമായും വിശ്വാസമില്ല. എന്നാൽ യുഡിഎഫിന് അനുകൂലമായ പൊതു സാഹചര്യമാണ് നിലനില്ക്കുന്നതെന്നതു വസ്തുതയാണെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎമ്മിനെതിരേ നിന്നാൽ അവരെയെല്ലാം സംഘിയാക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചുവരുന്നത്. ഇടതു മുന്നണിയിലായിരുന്നപ്പോൾ ഏറ്റവും നല്ല മന്ത്രിയെന്നായിരുന്നു പ്രേമചന്ദ്രനെക്കുറിച്ച് പറഞ്ഞത്. എന്നാൽ, യുഡിഎഫിലെത്തി എംപിയായതോടെ അദ്ദേഹത്തെ സംഘി ആക്കി. കഴിഞ്ഞ എട്ടു തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും തന്നെയും സംഘിയാക്കി സിപിഎം മുദ്ര കുത്തുകയായിരുന്നു. ഇത് സിപിഎമ്മിന്റെ ഒരു സ്ഥിരം പരിപാടിയാണെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫിന്റെ സീറ്റ് വിഭജനം വളരെ പെട്ടെന്നു പൂർത്തിയാക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കേരള മഹായാത്ര നടത്തുന്ന പശ്ചാത്തലത്തിൽ കോണ്ഗ്രസിന്റെ സ്ഥാനാർഥി പട്ടിക മാർച്ച് ആദ്യ വാരത്തോടെയേ പൂർത്തിയാക്കുകയുള്ളെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തു രൂക്ഷമായ സാന്പത്തിക പ്രതിസന്ധി: ചെന്നിത്തല
12:34 AM Feb 15, 2019 | Deepika.com