മട്ടന്നൂർ: വിദ്യാർഥികൾ ഉൾപ്പെടെ 20 പേർക്ക് തെരുവുനായയുടെ കടിയേറ്റു. കടിയേറ്റ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തോടെ ശിവപുരം, വെമ്പടി, പരിയാരം, പത്തൊൻപതാം മൈൽ പ്രദേശങ്ങളിലാണ് തെരുവുപട്ടിയുടെ അക്രമണമുണ്ടായത്. മണക്കായിയിലെ സൗമിനി (67), ഇടപ്പഴശിയിലെ ഉഷ (38), പരിയാരത്തെ പി.എ. യൂസഫ് (48), പരിയാരം യുപി സ്കൂളിലെ ആറാംക്ളാസ് വിദ്യാർഥിനി വെമ്പടിത്തട്ടിലെ നജാ ഫാത്തിമ (12), പ്ലസ്ടു വിദ്യാർഥിനി ഫർസാന (17), സി.എച്ച്. അലിയാർ (55), ശ്രീജ (36), കാർത്തിക് മോഹൻ (24), അമ്പിളി തുടങ്ങിയവർക്കാണ് നായയുടെ കടിയേറ്റത്. ഇവരെ മട്ടന്നൂർ ഗവ.ആശുപത്രിയിലും കണ്ണൂർ ജില്ലാ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.
വിദ്യാർഥിനികളെ സ്കൂളിലേക്ക് നടന്നുപോകുമ്പോഴും സൗമിനിയെ റോഡിന്റെ നിർമാണപ്രവൃത്തി നടത്തുന്നതിനിടെയും മറ്റുള്ളവരെ വാഹനം കാത്ത് റോഡരികിൽ നിൽക്കുമ്പോഴുമാണ് കടിച്ചത്.
കടിയേറ്റവരെ മട്ടന്നൂർ ഗവ.ആശുപത്രിയിലെത്തിച്ച് കുത്തിവയ്പ് നടത്തിയതിനുശേഷം ഗുരുതരമായി പരിക്കേറ്റവരെ കണ്ണൂരിലേക്ക് മാറ്റി. മട്ടന്നൂരിലും പരിസരപ്രദേശങ്ങളിലും തെരുവുനായയുടെ ശല്യം രൂക്ഷമാണ്. ഇതുസംബന്ധിച്ച് നഗരസഭ, പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്ന നാട്ടുകാരുടെ പരാതിക്ക് പരിഹാരമായിട്ടില്ല.
കുട്ടികളടക്കം 20 പേരെ തെരുവുനായ കടിച്ചു
12:23 AM Feb 15, 2019 | Deepika.com