വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനത്തിനായി പോകുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിച്ചുവരുകയാണ്. മുൻകാലങ്ങളിൽ ജോലിക്കുവേണ്ടിയാണ് ഇന്ത്യക്കാർ കൂടുതലായി വിദേശത്തേക്കു പോയിരുന്നതെങ്കിൽ ഇപ്പോൾ പഠനത്തിനായി പണം മുടക്കി പോകുന്നവർ ധാരാളം.
സന്പന്നകുടുംബങ്ങളിൽനിന്നുള്ളവർ മാത്രമല്ല, വൻതുക ബാങ്കിൽനിന്നു വായ്പയെടുത്തിട്ടായാലും സാധാരണക്കാരും വിദേശപഠനത്തിനു പോകുന്നുണ്ട്. അമേരിക്ക, കാനഡ, ന്യൂസിലൻഡ്, ഓസ്ട്രേലിയ. ഇംഗ്ലണ്ട് എന്നിവിടങ്ങളിലേക്കാണു മലയാളി യുവാക്കളേറെയും വിദ്യാഭ്യാസത്തിനു പോകുന്നത്. വിദേശങ്ങളിൽ ജോലിസാധ്യതയുണ്ടെന്നതാണു പലരെയും അവിടെ പഠിക്കാൻ പ്രേരിപ്പിക്കുന്നത്. സ്ഥിരതാമസത്തിനുള്ള വീസ കിട്ടാൻ വലിയ കടന്പകൾ കടക്കണം. എന്നിരുന്നാലും വിദേശ പഠനത്തിനായുള്ള അഭിനിവേശം ഇന്ത്യക്കാരിൽ വർധിച്ചുവരുന്നതായാണു കണക്കുകൾ കാണിക്കുന്നത്.
വ്യാജയൂണിവേഴ്സിറ്റിയിൽ ചേർന്ന 130 പേരെ അമേരിക്കയിൽ ഈയിടെ അറസ്റ്റ് ചെയ്തു. ഇതിൽ 129 പേർ ഇന്ത്യക്കാരാണത്രേ. പിന്നീടു വിട്ടയച്ചെങ്കിലും ഇവരുടെ നീക്കങ്ങൾ ഇലക്ട്രോണിക് ടാഗ് വഴി അവിടുത്തെ എൻഫോഴ്സ്മെന്റ് വിഭാഗം നിരീക്ഷിക്കുന്നുണ്ട്. യുഎസിൽ ഇപ്പോൾ കുടിയേറ്റ നിയമം വളരെ കർശനമാണ്. അനധികൃത കുടിയേറ്റക്കാരോടു ട്രംപ് ഭരണകൂടം വളരെ കടുത്ത നിലപാടാണു സ്വീകരിക്കുന്നത്. ഇതു നിരവധിപേരുടെ അമേരിക്കൻ സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തിയിട്ടുണ്ട്. യുഎസിൽ ഈയിടെ അറസ്റ്റിലായ ഇന്ത്യക്കാരെ യഥാർഥത്തിൽ യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പ് കെണിയിൽ വീഴ്ത്തുകയായിരുന്നു. ഡിട്രോയിറ്റിൽ വ്യാജ യൂണിവേഴ്സിറ്റി സ്ഥാപിച്ചാണ് ഈ കെണി തീർത്തത്.
അനധികൃതമായി അമേരിക്കയിൽ തങ്ങാൻ ഇതു സഹായകമാകുമെന്നു കരുതിയവരാണു വലയിലായത്. അവിടേക്കു വിദ്യാർഥികളെ റിക്രൂട്ട് ചെയ്ത എട്ട് ഇന്ത്യക്കാരും പിടിയിലായി. അറസ്റ്റിൽനിന്നു രക്ഷപ്പെട്ട ചിലർ ഇതിനോടകം നാട്ടിൽ തിരിച്ചെത്തി. ഏതുവിധേനയും അമേരിക്കയിൽ തുടരാൻ ശ്രമിച്ചവരാണ് ഇപ്പോൾ കെണിയിൽപ്പെട്ടിരിക്കുന്നത്. വ്യാജ സർവകലാശാലയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ചിലർ അവിടെ ചേർന്നതെന്നും പറയപ്പെടുന്നു. പഠനത്തിന്റെ പേരിൽ കുറെക്കാലം അമേരിക്കയിൽ കഴിയാമെന്നായിരുന്നു ഇവർ കരുതിയത്.
ഇന്ത്യയിലും പല വ്യാജസർവകലാശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. യുജിസി ഇവയുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. വിദ്യാഭ്യാസമേഖലയിൽനിന്ന് ഇത്തരം ചൂഷകരെ തുരത്താൻ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണു വിദേശത്തേക്ക് ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു പോകുന്നവർ ചതിക്കുഴികളിൽ പെടുന്ന വാർത്തകൾ പുറത്തുവരുന്നത്. ഇന്ത്യക്കാരായ വിദ്യാർഥികളെ യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തെന്ന വാർത്ത വന്നയുടൻ ഇന്ത്യൻ അധികൃതർ ന്യൂഡൽഹിയിലുള്ള അമേരിക്കൻ എംബസിയുമായി ബന്ധപ്പെട്ടു. വിദ്യാർഥികളെ തടഞ്ഞുവച്ചതിൽ ആശങ്ക അറിയിക്കുകയും എത്രയുംവേഗം അവർക്കു കോൺസലർ സേവനങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
"പേ ആൻഡ് സ്റ്റേ’ എന്നൊരു റാക്കറ്റ് അമേരിക്കയിൽ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് ആഭ്യന്തര സുരക്ഷാവകുപ്പ് ഇതെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. ഇന്ത്യക്കാരും ഇന്ത്യൻ വംശജരുമാണത്രേ ഈ തട്ടിപ്പു സംഘത്തിനു പിന്നിലുള്ളത്.
യൂണിവേഴ്സിറ്റി ഓഫ് ഫാമിംഗ്ടൺ എന്ന പേരിലുണ്ടാക്കിയ വ്യാജസ്ഥാപനത്തിലാണ് ഇന്ത്യയിൽനിന്നുള്ള വിദ്യാർഥികൾ ചേർന്നത്. അവിടെ അധ്യാപകരോ പഠനസൗകര്യങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ട്യൂഷൻ ഫീസായി ചെറിയൊരു തുകയാണ് ഈടാക്കിയത്. ചേർന്ന ദിവസം തന്നെ ജോലി ചെയ്യാനുള്ള അനുമതിയും നല്കി. ഇതൊക്കെ തങ്ങളെ കുടുക്കാനുള്ള വഴികളായിരുന്നുവെന്നു വിദ്യാർഥികൾ പിന്നീടാണു തിരിച്ചറിഞ്ഞത്.
കുരുക്കിലായ വിദ്യാർഥികൾക്ക് അമേരിക്കയിൽ താമസക്കാരായ ഇന്ത്യക്കാരുമായി ചേർന്നു നിയമസഹായം നൽകാൻ ഇന്ത്യൻ എംബസി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ നിയമപരമായ സംരക്ഷണം ലഭിക്കാനുള്ള സാധ്യത കുറവാണ്. കുടിയേറ്റക്കാർക്കു യുഎസ് ഭരണകൂടം ഇത്തരം കെണികൾ വയ്ക്കുന്നതിനെ കുടിയേറ്റ കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകർ നിശിതമായി വിമർശിച്ചു. വ്യാജ സർവകലാശാലയെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണു വിദ്യാർഥികൾ അവിടെ ചേർന്നതെന്ന ഹോം ഡിപ്പാർട്ട്മെന്റിന്റെ വാദം പൂർണമായി ശരിയല്ലെന്ന് അവർ പറയുന്നു. വിദ്യാർഥികളെ ഇത്തരത്തിൽ കുടുക്കുന്നതു കുറ്റകൃത്യമാണെന്ന് യുഎസിലെ പ്രമുഖരായ ചില ഇന്ത്യൻ വംശജരും മാധ്യമങ്ങളും ആരോപിച്ചു. നിയമപരമായും വ്യവസ്ഥാപിത മാർഗങ്ങളിലൂടെയും വിദ്യാർഥികൾ എത്തുന്നതിനെ തങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മറുപടി. പ്രതിവർഷം പത്തുലക്ഷത്തോളം വിദേശ വിദ്യാർഥികളാണ് അമേരിക്കയിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഉപരിപഠനം നടത്തുന്നത്. ഇതിൽ രണ്ടു ലക്ഷംവരും ഇന്ത്യക്കാർ. അവരിൽ കൂടുതലും ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽനിന്നുള്ളവർ.
പല രാജ്യങ്ങളും കുടിയേറ്റ നിയമവും വീസ നിയമവും കർശനമാക്കിയതോടെ ഇന്ത്യൻ വിദ്യാർഥികൾ നിയമങ്ങൾക്ക് അയവുള്ള മറ്റു രാജ്യങ്ങൾ തേടുകയാണ്. ചൈനയിലും പഴയ സോവ്യറ്റ് റിപ്പബ്ലിക്കുകളിലും വൈദ്യശാസ്ത്രം പഠിക്കുന്ന ധാരാളം മലയാളികളുണ്ട്. എന്നാൽ അത്തരം രാജ്യങ്ങളിൽ പഠനശേഷം ജോലിക്കായി തുടരുക വിഷമകരമാണ്.
വിദേശപഠനത്തിനു പോകുന്നവർ ഏറെക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ മനസിലാക്കിക്കൊടുക്കാൻ സർക്കാർ തലത്തിൽ സംവിധാനം ഉണ്ടാകേണ്ടിയിരിക്കുന്നു. വിശ്വാസ്യതയുള്ള ഏജൻസികളേവയെന്നു സർക്കാർ പരസ്യം ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ ഏജൻസിയുടെയോ വെബ്സൈറ്റ് വിവരങ്ങൾ മാത്രം ആശ്രയിക്കുന്നത് ബുദ്ധിയല്ല. സ്ഥാപനത്തിന്റെ കൃത്യമായ റാങ്കിംഗ് മനസിലാക്കണം. അവിടെ പഠിക്കുന്ന വിദ്യാർഥികളുമായി ആശയവിനിമയത്തിനു സാധ്യതയുണ്ടെങ്കിൽ അതു തേടണം. പഠനച്ചെലവും താമസച്ചെലവുകളുമൊക്കെ ശരിയായി മനസിലാക്കണം. പഠനാനന്തര ജോലിസാധ്യതയെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്. ഔദ്യോഗിക അംഗീകാരമുള്ള വിദ്യാഭ്യാസ ഏജൻസികളുമായും പഠിക്കാൻ പോകുന്ന രാജ്യത്തിന് ഇന്ത്യയിലുള്ള വിദ്യാഭ്യാസ പ്രമോഷൻ ഓഫീസുമായും ബന്ധപ്പെടുന്നതു നന്നായിരിക്കും.
വിദേശ പഠനത്തിനു പോകുന്നവർക്കു മാർഗനിർദേശങ്ങൾ നൽകാൻ സംസ്ഥാന സർക്കാരിനും ചില സംവിധാനങ്ങൾ ഏർപ്പെടുത്താവുന്നതാണ്.
വിദേശപഠനാവസരങ്ങൾ ചതിക്കുഴികളാകരുത്
01:00 AM Feb 07, 2019 | Deepika.com