തൃശൂർ: ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള അവസാന അവസരമാണ് ലോക്സഭാ തെരഞ്ഞെടുപ്പെന്നു ഡോ. ശശി തരൂർ എംപി. തൃശൂർ ഡിസിസി ആരംഭിച്ച പൊളിറ്റിക്കൽ സ്കൂളിന്റെ (ഇന്ത്യൻ സ്കൂൾ ഓഫ് പൊളിറ്റിക്സ്) ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യാ ചരിത്രം മാറ്റാനുള്ള ബിജെപിയുടെ ശ്രമങ്ങളെ തകർക്കാൻ കൂട്ടായി മുന്നേറണം.
കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശിവക്ഷേത്ര സന്ദർശനത്തെ കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വസമീപനമായി കാണുന്നത് തെറ്റിദ്ധാരണമൂലമാണ്. എല്ലാവരേയും കൂട്ടിയിണക്കുന്നതാണു ഹിന്ദുമതം എന്ന സന്ദേശമാണു ക്ഷേത്രദർശനത്തിലൂടെ രാഹുൽഗാന്ധി നൽകിയത്.
ബിജെപി പ്രചരിപ്പിക്കുന്ന ഹിന്ദുത്വമല്ല തന്റെ ഹിന്ദുത്വമെന്ന് ഉറക്കെപറയാനുള്ള ആർജവം നമുക്കുണ്ടാകണം. സിപിഎമ്മിനു വോട്ട് നൽകി ജനാധിപത്യ അവകാശം പാഴാക്കരുതെന്നും ഡോ. ശശി തരൂർ പറഞ്ഞു.
പത്ത് വർഷമെങ്കിലും എടുത്തേ ഏതു വിഷയത്തിലും യാഥാർഥ്യം പഠിക്കാൻ സിപിഎമ്മിനു കഴിയൂവെന്ന് കമ്പ്യൂട്ടറുകൾക്കും മൊബൈൽഫോണുകൾക്കുമെതിരെ സിപിഎം നടത്തിയ പ്രതിഷേധങ്ങൾ പരാമർശിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ ചരിത്രവും നിലപാടുകളും ജനങ്ങളിലേക്ക് എത്തിക്കാനുള്ള വേദിയായി തൃശൂരിൽ തുടങ്ങിയ ‘ഇന്ത്യൻ സ്കൂൾ ഓഫ് പൊളിറ്റിക്സ്’ മാറട്ടെയെന്നും തരൂർ ആശംസിച്ചു.
ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഡയറക്ടർ ഡോ. പി.വി. കൃഷ്ണൻ നായർ, ഡയറക്ടർ ബാലചന്ദ്രൻ വടക്കേടത്ത്, കോ-ഓർഡിനേറ്റർ സി.സി. ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കാനുള്ള അവസരം: ശശി തരൂർ
01:51 AM Feb 04, 2019 | Deepika.com