തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാധ്യമങ്ങളോടു പ്രതികരിക്കുന്നുണ്ടോ എന്നകാര്യം പബ്ലിക് റിലേഷൻസ് വകുപ്പ് വഴി മുൻകൂട്ടി അറിയിക്കുമെന്ന് ആഭ്യന്തര വകുപ്പ്. പൊതു സ്ഥലങ്ങളിൽ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ‘അനുമതിയോടെ മാത്രമേ’ മാധ്യമങ്ങൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാവൂ എന്ന് കഴിഞ്ഞ നവംബറിൽ ഇറക്കിയ സർക്കുലറിൽ ചെറിയ മാറ്റങ്ങൾ വരുത്തി ആഭ്യന്തര വകുപ്പ് പുതുക്കിയ സർക്കുലർ പുറത്തിറക്കി.
അതേസമയം, സെക്രട്ടേറിയറ്റിൽ സന്ദർശനസമയത്തല്ലാതെയുള്ള മാധ്യമപ്രവർത്തകരുടെ പ്രവേശനം അക്രഡിറ്റേഷൻ/ എൻട്രി പാസ് വഴി നിയന്ത്രിക്കുമെന്ന മുൻ സർക്കുലറിൽ ഇപ്പോഴും മാറ്റം വരുത്തിയിട്ടില്ല. സെക്രട്ടേറിയറ്റിൽ വിവിധ ഓഫീസർമാരെ കാണുന്നതിനു സന്ദർശക സമയമല്ലെങ്കിൽ അക്രഡിറ്റേഷനോ പ്രവേശന പാസോ മുഖേന പ്രവേശനം ക്രമീകരിക്കുമെന്നാണു സർക്കുലറിൽ പറയുന്നത്.
പ്രധാന വ്യക്തികളുടെ പ്രതികരണത്തിനായി മാധ്യമങ്ങൾ തിരക്കുകൂട്ടുന്നതു സുരക്ഷാ പ്രശ്നം സൃഷ്ടിക്കുന്നുവെന്ന കാരണം പറഞ്ഞാണു നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇത് വിവാദമായതോടെയാണ് നേരിയ ഇളവ് അനുവദിച്ചത്. നിലവിൽ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ അനുമതി ഇല്ലാതെതന്നെയാണു പ്രതികരണം ആരായാറുള്ളത്. ഈ രീതി അവസാനിപ്പിക്കുമോ എന്ന കാര്യത്തിൽ സർക്കുലറിൽ വ്യക്തതയില്ല. സെക്രട്ടേറിയറ്റിന്റെ വിവിധ ബ്ലോക്കുകളിൽ പ്രതികരണങ്ങൾക്കായി പ്രത്യേക സൗകര്യം ഒരുക്കണം. എയർ പോർട്ട്, റെയിൽവേ സ്റ്റേഷൻ, സർക്കാർ ഗസ്റ്റ് ഹൗസ്, റസ്റ്റ് ഹൗസ് തുടങ്ങിയ സ്ഥലങ്ങളിലും മീഡിയ കോർണറുകൾ ആരംഭിക്കണം.
സർക്കാരും മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തിനു പബ്ലിക് റിലേഷൻസ് വകുപ്പിന് കൂടുതൽ ഉത്തരവാദിത്തങ്ങൾ ശിപാർശ ചെയ്യുന്നതാണ് പുതുക്കിയ സർക്കുലർ. പുതിയ നിർദേശങ്ങൾ: മന്ത്രിസഭാ തീരുമാനങ്ങൾ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാർത്താസമ്മേളനങ്ങൾ എന്നിവ മാധ്യമപ്രവർത്തകരെ മുൻകൂട്ടി അറിയിക്കും.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കോണ്ഫറൻസ് ഹാളിലെ യോഗങ്ങൾ, ഫോട്ടോ സെഷനുകൾ എന്നിവ പിആർഡി മുഖേന മുൻകൂട്ടി അറിയിക്കും. യാദൃച്ഛികമായി വന്നുചേരുന്ന പരിപാടികൾ മന്ത്രിമാരുടെ ഓഫീസുകൾ വഴി അറിയിക്കും.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രത്യേക അഭിമുഖങ്ങൾക്കു മുൻകൂട്ടി അനുമതി തേടാം. മന്ത്രിമാരുടെ ഓഫീസിൽ നിന്നു പിആർഡിക്കൊപ്പം ഇതുസംബന്ധിച്ച സന്ദേശം നൽകാം. യാദൃച്ഛികമായി വന്നുചേരുന്ന പരിപാടികൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിൽനിന്നു നേരിട്ട് അറിയിക്കാം.
ഗസ്റ്റ് ഹൗസ്, റസ്റ്റ് ഹൗസ്, ഹോട്ടലുകൾ എന്നിവിടങ്ങളിലെ പൊതുപരിപാടികളും മുൻകൂട്ടി അറിയിക്കും.
മാധ്യമ നിയന്ത്രണം തുടരുമെന്നു പുതുക്കിയ സർക്കുലറും
01:57 AM Feb 02, 2019 | Deepika.com