തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ അര്‍ഹരായ എല്ലാവര്ക്കും സഹായം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 2017ല്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ മൂവായിരത്തോളം ദുരിതബാധിതര്‍ അപേക്ഷ സമര്‍പ്പിച്ചതില്‍ 200 പേര്‍ക്കു മാത്രമാണ് ആനുകൂല്യം ലഭിച്ചതെന്നും അര്‍ഹരായ എല്ലാ ദുരിതബാധിതര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കണമെന്നും വോക്കൗട്ട് പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സാമൂഹ്യപ്രവര്‍ത്തക ദയാഭായിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ബന്ധുക്കള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ രോഗ നിര്‍ണയം നടത്താന്‍ കാസര്‍ഗോഡ് പ്രത്യേക ക്യാമ്പ് നടത്തിയ രണ്ടു ദിവസവും ഹര്‍ത്താല്‍ ആയതിനാല്‍ നിരവധി ആളുകള്‍ക്ക് എത്തിച്ചേരാന്‍ സാധിച്ചില്ല. ഇതുമൂലം ആനുകൂല്യത്തിന് അര്‍ഹരായ നിരവധി ആളുകള്‍ ഇപ്പോഴും പുറത്താണ്. ഇവരെക്കൂടി ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു ക്രിയാത്മകമായ നിലപാടാണുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ദുരിതബാധിതരുടെ പുനരധിവാസ പ്രശ്നങ്ങള്‍ റവന്യൂ, ആരോഗ്യം, സാമൂഹ്യനീതി, ഭക്ഷ്യപൊതുവിതരണം, വിദ്യാഭ്യാസം മുതലായ വകുപ്പുകള്‍ മുഖാന്തിരമാണ് നടപ്പാക്കിവരുന്നത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് റവന്യൂമന്ത്രി അധ്യക്ഷനായും ജില്ലാ കളക്ടര്‍ കണ്‍വീനറായുമാണ് സെല്‍ പ്രവര്‍ത്തിക്കുന്നത്.
ദേശീയ മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശിച്ച ശിപാര്‍ശകള്‍ നടപ്പാക്കണമെന്നുള്ള കോടതിയുടെ ഉത്തരവ് പ്രകാരം പൂര്‍ണമായും കിടപ്പിലായവര്‍ക്ക് അഞ്ചു ലക്ഷം രൂപ, മറ്റു ശാരീരികവൈകല്യമുള്ളവര്‍ക്ക് മൂന്നു ലക്ഷം എന്നിങ്ങനെയാണ് നഷ്ടപരിഹാരം. ഈ ശിപാര്‍ശകള്‍ പലതും പ്രാവര്‍ത്തികമാക്കാന്‍ വേണ്ട കേന്ദ്രസഹായം ഇനിയും ലഭിച്ചിട്ടില്ല എന്നുള്ളത് ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനത്തിന് തടസമാകുന്നുവെന്നത് വസ്തുതയാണ്.
എൻഡോസൾഫാൻ സമരം തുടരും
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നടത്തുന്ന സമരം തുടരും. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ ചർച്ചയിൽ സമവായമുണ്ടാകാതെ വന്നതോടെയാണിത്.
സമരത്തിന്റെ ഭാഗമായി നാളെ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ സമരം നടത്തും. അസുഖ ബാധിതരായ കുട്ടികളുമായി വഴിവക്കിൽ സമരം ചെയ്യാൻ താത്പര്യമില്ലെന്നും എന്നാൽ മറ്റുവഴിയില്ലാത്തതിനാലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്നും ചർച്ചയ്ക്കുശേഷം സമരസമിതി പ്രവർത്തകർ പറഞ്ഞു.
ചർച്ച പരാജയപ്പെട്ടതോടെ സാമൂഹിക പ്രവർത്തക ദയാബായിയുടെ അനിശ്ചിതകാല നിരാഹാര സമരവും കുട്ടികളുടെ അമ്മമാരുടെ പട്ടിണി സമരവും തുടരും. കഴിഞ്ഞ നിയമസഭയിൽ എൻഡോസൾഫാൻ ബാധിതർക്കായി സ്വകാര്യ ബിൽ വരെ അവതരിപ്പിച്ച ഇപ്പോഴത്തെ മന്ത്രി ഇ. ചന്ദ്രശേഖരനുമായി നടത്തിയ ചർച്ച പരാജയപ്പെടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സമരസമിതി പ്രവർത്തകർ പറയുന്നു.
എന്‍ഡോസള്‍ഫാന്‍: പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി
11:49 PM Feb 01, 2019 | Deepika.com