കൊച്ചി: സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയവരിൽനിന്നു നാലു വർഷത്തെ ഫീസ് ബാങ്ക് ഗാരന്റിയായി വാങ്ങാൻ അനുവദിക്കണമെന്നും ഇതരസംസ്ഥാനക്കാരായ വിദ്യാർഥികൾക്ക് പ്രവേശനം നൽകാൻ നിർദേശിക്കണമെന്നുമാവശ്യപ്പെട്ടു കേരള പ്രൈവറ്റ് മെഡിക്കൽ കോളജ് മാനേജ്മെന്റ് അസോസിയേഷനും കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജും നൽകിയ ഹർജി ഹൈക്കോടതി തള്ളി.
കോളജ് ട്രസ്റ്റികളുടെ ആശ്രിതർക്കും ജീവനക്കാർക്കും അഞ്ചു ശതമാനം പ്രിവിലേജ് സീറ്റു നൽകണമെന്ന ഹർജിക്കാരുടെ ആവശ്യത്തിനു നിയമത്തിന്റെ പിൻബലമില്ലെന്ന സർക്കാരിന്റെ വാദം ശരിവച്ചാണു ഹൈക്കോടതിയുടെ തീരുമാനം. വൻതുക നിക്ഷേപിച്ചു ബാങ്ക് ഗാരന്റിയെടുക്കുന്നത് സാധാരണക്കാരായ രക്ഷിതാക്കൾക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വിദ്യാർഥികൾ പ്രവേശനം നേടിയശേഷം കോഴ്സ് ഉപേക്ഷിച്ചു പോയാൽ പിന്നീട് അഡ്മിഷൻ നടത്താൻ കഴിയാത്തതിനാൽ കോളജുകൾക്കു വൻ നഷ്ടമുണ്ടാകുമെന്നും ഇതൊഴിവാക്കാൻ ഒരു വർഷത്തെ ഫീസ് മുൻകൂർ വാങ്ങുന്നതിനൊപ്പം നാലു വർഷത്തെ ഫീസ് ബാങ്ക് ഗാരന്റിയായി വാങ്ങണമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. 2017ലെ സ്വാശ്രയ നിയമപ്രകാരം ഇങ്ങനെ പണം വാങ്ങുന്നതു തലവരി വാങ്ങുന്നതിനു തുല്യമാണെന്നു സർക്കാർ വാദിച്ചു.
നീറ്റ് പട്ടികയിൽനിന്നു മെറിറ്റ് അടിസ്ഥാനമാക്കി പ്രവേശനം നടത്തുന്നതിനാൽ പലർക്കും ബാങ്ക് ഗാരന്റി താങ്ങാനാവില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇതു ശരിവച്ച ഹൈക്കോടതി രക്ഷിതാക്കൾക്കും കുട്ടികൾക്കും ബാങ്ക് ഗാരന്റി അധിക ബാധ്യതയാകുമെന്നു വിലയിരുത്തി. കേരളത്തിൽ മെഡിക്കൽ സീറ്റിന് ഏറെ ഡിമാൻഡുണ്ട്.
പ്രവേശനം നേടിയശേഷം കോഴ്സ് ഉപേക്ഷിച്ചു പോകുന്നവരുടെ എണ്ണം വളരെ കുറവാണ്. ഹർജിക്കാരുടെ ആവശ്യം അനുവദിച്ചാൽ കുട്ടികൾ മാനേജ്മെന്റിന്റെ കാരുണ്യത്തിനു കാത്തുനിൽക്കുന്ന സ്ഥിതിയുണ്ടാകും. ബാങ്ക് ഗാരന്റിയായി ലഭിക്കുന്ന പണം ചില മാനേജ്മെന്റുകൾ എടുക്കാനും സാധ്യതയുണ്ട് -ഉത്തരവിൽ പറയുന്നു.
ഏതെങ്കിലും ട്രസ്റ്റോ സംഘടനയോ കോളജ് നടത്തുന്നുവെന്ന കാരണത്താൽ അവരുടെ ആശ്രിതർക്കും അംഗങ്ങൾക്കും സംവരണം നൽകാനാവില്ല. ഇതനുവദിച്ചാൽ മാനേജ്മെന്റുകൾ മെറിറ്റ് ബലികഴിച്ച് ഇഷ്ടക്കാർക്കു പ്രവേശനം നൽകുന്ന അവസ്ഥയുണ്ടാകും. മെഡിക്കൽ സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്താൻ മാനേജ്മെന്റുകൾക്ക് അനുമതി നൽകണമെന്ന ആവശ്യവും അനുവദിച്ചില്ല. സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചേ സ്പോട്ട് അഡ്മിഷൻ നടത്താൻ കഴിയൂവെന്ന് സർക്കാർ വ്യക്തമാക്കി.
ഇക്കൊല്ലം പ്രവേശനം പൂർത്തിയായതിനാൽ ഇക്കാര്യത്തിൽ നിർദേശം ആവശ്യമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.
ഇതരസംസ്ഥാന വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടേയുള്ളൂവെന്നും സർക്കാർ വ്യക്തമാക്കി. കേരള കേഡറിലുള്ള ഓൾ ഇന്ത്യ സർവീസ് ഓഫീസർമാരുടെ കുട്ടികൾ, കേരളത്തിൽ ജനിച്ചവരല്ലെങ്കിലും യോഗ്യതാ പരീക്ഷയിൽ ഇവിടെ വിജയിച്ച കുട്ടികൾ, കേരളത്തിൽ ജോലി നോക്കുന്ന ഇതരസംസ്ഥാനക്കാരായ കേന്ദ്ര സർക്കാർ, ഡിഫൻസ് ഉദ്യോഗസ്ഥരുടെ മക്കൾ തുടങ്ങിയവർക്കൊക്കെ പ്രവേശനം നൽകുന്നുണ്ട്.
ആ നിലയ്ക്ക് ഇതരസംസ്ഥാനക്കാരെ ഒഴിവാക്കുന്നെന്ന വാദം ശരിയല്ലെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
സ്വകാര്യ മെഡിക്കൽ കോളജ് മാനേജ്മെന്റ് അസോസിയേഷന്റെ ഹർജി തള്ളി
12:51 AM Feb 01, 2019 | Deepika.com