കൊച്ചി: മദ്യം വാങ്ങാൻ വരുന്നവരുടെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിക്കൊടുക്കേണ്ടത് കേരള ബിവറേജസ് കോർപറേഷന്റെ ബാധ്യതയാണെന്നും മറ്റുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന വാഹന പാർക്കിംഗ് ഒരിക്കലും അനുവദിക്കരുതെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പരിസരവാസികളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ട് വാഹനപാർക്കിംഗ് നടത്തുന്നത് നിയമവിരുദ്ധമാണെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് ഉത്തരവിൽ വ്യക്തമാക്കി.
എറണാകുളം ജില്ലയിലെ വാണിയക്കാട് പ്രർത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റിനെതിരേ നൽകിയ പരാതിയിലാണ് ഉത്തരവ്. സ്ഥലത്ത് പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ ഗതാഗതതടസം ഉണ്ടാകുന്നതായും പരിസരവാസികളുടെ സ്വൈരജീവിതം തടസപ്പെടുന്നതായും പരാതിയിൽ പറയുന്നു.
വെയർഹൗസിംഗ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മദ്യവിൽപ്പനശാല പ്രവർത്തിക്കുന്നതെന്നും മദ്യഷാപ്പിൽ തിരക്കുണ്ടാവുന്പോൾ കണ്ടന്തറ- കിഴക്കേപ്രം പാലം റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ടെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ റിപ്പോർട്ടിൽ പറഞ്ഞു.
സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. പോലീസ് പരിശോധനയും നടത്താറുണ്ട്. വെയർഹൗസിംഗ് കോർപറേഷന്റെ കുറച്ച് സ്ഥലംകൂടി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ബിവറേജസ് കോർപറേഷൻ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ആരോപണത്തിൽ കഴന്പുണ്ടെന്ന് കമ്മീഷൻ പറഞ്ഞു.
പാർക്കിംഗിനായി പ്രത്യേക സ്ഥലം കണ്ടെത്തി പരാതി പരിഹരിക്കണമെന്നും കമ്മീഷൻ ബിവറേജസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർക്ക് നിർദേശം നൽകി.
ബിവറേജസ് ഔട്ട്ലെറ്റുകൾക്കു സമീപം പാർക്കിംഗ് ഒരുക്കേണ്ടത് കോർപറേഷൻ: മനുഷ്യാവകാശ കമ്മീഷൻ
01:27 AM Jan 29, 2019 | Deepika.com