തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ എസ്പി ചൈത്രാ തെരേസ ജോണിനെതിരേയുള്ള വകുപ്പുതല അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് എഡിജിപി മനോജ് ഏബ്രഹാം സമർപ്പിച്ചു. സിപിഎം പാർട്ടി ഓഫീസിൽ കയറി പരിശോധന നടത്തിയതിൽ ഡിസിപിയുടെ ചുമതല വഹിച്ചിരുന്ന ചൈത്ര തെരേസ ജോണിനു വീഴ്ചയുണ്ടായെന്ന് ഇന്നലെ രാത്രിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നതായാണു സൂചന.
എന്നാൽ, പരിശോധനാച്ചട്ടം പാലിച്ചാണു സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയതെന്ന് എസ്പി ചൈത്ര തെരേസ ജോണ് അന്വേഷണ ഉദ്യോഗസ്ഥനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടത്തിയതെന്നു മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച സെർച്ച് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
കേസിലെ പ്രധാന പ്രതികളിലൊരാളുടെ അമ്മയുടെ മൊഴി എടുക്കുന്നതിനിടയിൽ എത്തിയ ഫോണ്കോളിൽ ഇവർ പാർട്ടി ഓഫീസിലുണ്ടെന്നു വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പരിശോധനയ്ക്ക് എത്തിയതെന്നും പരിശോധനയ്ക്കു തൊട്ടുപിന്നാലെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇതു സൂചിപ്പിച്ചിട്ടുണ്ടെന്നും എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, പരിശോധന നടത്തുന്നതിനു മുമ്പു സെർച്ച് മെമ്മോ കൊടുക്കുന്നതിലും സെർച്ച് വാറന്റ് കൊടുക്കുന്നതിലും ഡിസിപിക്കു വീഴ്ച സംഭവിച്ചതായി എഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.
പരിശോധനയ്ക്കുശേഷം സെർച്ച് ലിസ്റ്റ് കൊടുക്കുമ്പോൾ, ജില്ലാ കമ്മിറ്റി ഓഫീസിലുണ്ടായിരുന്ന രണ്ടു പേരും പുറത്തു നിന്നുള്ള രണ്ടു സാക്ഷികളും ഇതു സാക്ഷ്യപ്പെടുത്തി അവരുടെ ഒപ്പു വാങ്ങേണ്ടതുണ്ട്. ഇത്തരം നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായതായും പറയുന്നു.
അതേസമയം, ജോലിയുടെ ഭാഗമായി പാർട്ടി ഓഫീസിൽ പരിശോധന നടത്തിയ വനിത എസ്പിക്കെതിരേ വകുപ്പുതല അന്വേഷണം നടത്തുന്നതിൽ ഐപിഎസ് അസോസിയേഷനു കടുത്ത എതിർപ്പുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കവേ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സർക്കാരിന്റെ ചൊൽപ്പടിക്കു നിർത്തുന്നതിന്റെ ഭാഗമായിട്ടാണ് ചൈത്ര തെരേസ ജോണിനെതിരേ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതെന്നാണ് അസോസിയേഷൻ ആരോപിക്കുന്നത്.
റെയ്ഡ് നീക്കം ചോർത്തിയതായി സംശയം
തിരുവനന്തപുരം: സിപിഎം ഓഫീസ് റെയ്ഡ് നീക്കം പോ ലീസിൽ നിന്നുതന്നെ ചിലർ ചോർത്തിയതായി സംശയം. ഇതേത്തുടർന്നാണു സിപിഎം ഓഫീസിൽ നിന്ന് ആരെയും പിടികൂടാനാവാതെവന്നതെന്നും പറ യുന്നു.
സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ഇല്ലാതെയാണ് ഡിസിപിയുടെ ചുമതല വഹിച്ചിരുന്ന ചൈത്ര പാർട്ടി ഓഫീസിൽ കയറിയതെന്നും വകുപ്പുതല അന്വേഷണത്തിൽ പറയു ന്നുണ്ടെന്നാണു സൂചന.
സിപിഎം ഓഫീസിലെത്തിയ ചൈത്ര തെരേസ ജോണും സംഘവും അവിടത്തെ മുറികളും ബാത്ത് റൂമും പരിശോധിച്ച ശേഷം അഞ്ചു മിനിറ്റിനുള്ളിൽ പുറത്തിറങ്ങിയതായാണു പുറത്തെ സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.
സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. പരാതി വകുപ്പു തല അന്വേഷണത്തിനു നിർദേശിച്ചു സംസ്ഥാന പോലീസ് മേധാവിക്കു കൈമാറി.
പോക്സോ കേസിൽ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരെ കാണാൻ അനുമതി നൽകിയില്ലെന്ന് ആരോപിച്ചു സിപിഎം നേതാക്കൾ പോലീസ് സ്റ്റേഷനു നേരെ ആക്രമണം നടത്തിയിരുന്നു. കേസിലെ 26 പ്രതികളിൽ ഒരാളെ മാത്രമാണ് ഇതുവരെ പിടികൂടിയത്. നേരത്തെ പണിമുടക്കുദിവസം എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച കേസിൽ എൻജിഒ യൂണിയൻ നേതാക്കളെ അറസ്റ്റ് ചെയ്തതും ഡിസിപിയായിരുന്ന ചൈത്രയുടെ നിർദേശ പ്രകാരമായിരുന്നു.
സിപിഎം ഓഫീസ് റെയ്ഡ്: എസ്പി ചൈത്രയ്ക്കെതിരേ പ്രാഥമിക റിപ്പോർട്ട്
01:32 AM Jan 28, 2019 | Deepika.com