ആലുവ: ആർത്തവ സംബന്ധമായ പ്രായോഗിക ബുദ്ധിമുട്ടുകൾ മറികടക്കാൻ മലയാളി ഡോക്ടർ കണ്ടുപിടിച്ച ന്യൂജെൻ ആപ്ലിക്കേഷനും ഉപകരണത്തിനും ലോകത്തിന്റെ അംഗീകാരം. പേറ്റന്റ് കോ-ഓപ്പറേഷൻ ട്രീറ്റിയുടെ ഇന്റർനാഷണൽ പേറ്റന്റ്സ് സേർച്ച് അഥോറിറ്റിയുടെ അംഗീകാരമാണ് ഇടപ്പള്ളി ആരാധന വീട്ടിൽ ഡോ. ലാലു ജോസഫിനു ലഭിച്ചത്.
മൾട്ടി പർപ്പസ് വജൈനൽ ഒക്ലൂഷൻ ആന്റ് ഡിസ്റ്റൻഷൻ ഡിവൈസിനു ‘കാൻ’ എന്ന പേരിട്ടാണ് ഡോ. ലാലു ജോസഫ് ലോകത്തിനു പരിചയപ്പെടുത്തുന്നത്. ഒരുതവണ ഉപയോഗിച്ചിട്ടു കളയാനുളള സാനിറ്ററി നാപ്കിനുകൾക്കു പകരം ആർത്തവ കപ്പുകൾ പ്രചാരത്തിലാകുന്നുണ്ടെങ്കിലും നിരവധി പ്രശ്നങ്ങൾ സ്ത്രീകൾ അഭിമുഖീകരിക്കുന്നുണ്ട്. ആർത്തവ കപ്പുകൾ സ്ഥാനം തെന്നിമാറുന്നതിനാൽ ആയാസപ്പെടുന്ന ജോലികൾ ചെയ്യുമ്പോഴും മറ്റും താഴെവീഴുമോയെന്ന ആശങ്ക സൃഷ്ടിക്കുന്നു. രക്തം കവിഞ്ഞൊഴുകുമോയെന്ന ആശങ്കയുമുണ്ട്.
എന്നാൽ "ഷീകാനി’ൽ ശേഖരിച്ച രക്തത്തിന്റെ അളവും എടുത്തു മാറ്റേണ്ട സമയവും മൊബൈൽ ഫോൺ വഴിയോ റിസ്റ്റ് വാച്ച് വഴിയോ യഥാസമയം അറിയാം. രക്തം നിറയാറായാൽ മൊബൈൽ ഫോണിൽ മുന്നറിയിപ്പു ലഭിക്കും. വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാം. ആർത്തവകാലത്തു പുറത്തുവരുന്ന രക്തത്തിന്റെ അളവ് ലഭിക്കുന്നതിനാൽ രോഗങ്ങളുടെ വിശകലനത്തിനും ഷീ കാൻ സഹായകരമാകും.
ഷീകാൻ ആകൃതിയാലും സവിശേഷതകളാലും തെന്നിമാറുകയോ താഴെ വീഴുകയോ ഇല്ല. ഉപയോഗിക്കുന്നവരുടെ ആവശ്യത്തിനനുസരിച്ചു ഷീകാൻ ക്രമീകരിക്കാൻ സാധിക്കുമെന്നതാണു മറ്റൊരു പ്രത്യേകത. ഈ കണ്ടുപിടിത്തം കിടപ്പുരോഗികൾക്കും അനുഗ്രഹമാണ്. ഷീ കാനിന്റെ രൂപഭേദമായ ഉപകരണ സഹായത്താൽ കിടപ്പുരോഗികളിൽ അറിയാതെ മലവിസർജനമുണ്ടാകുന്ന രോഗാവസ്ഥ ഒഴിവാക്കാനാകും.
ഓപ്പറേഷൻ കൂടാതെയും വേദനയില്ലാതെയും അനിയന്ത്രിത മൂത്രം പോകൽ നിയന്ത്രിക്കാം. ഗർഭപാത്രമോ, വാൾട്ടോ താഴേക്ക് ഇറങ്ങിവരുന്നതു തടയാനും ഷീകാൻ ഫലപ്രദമാണ്. ഇതുവഴി ഗർഭപാത്രം നീക്കം ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാകും. കീഹോൾ മോർസിലേഷൻ സർജറിയിൽ ഉപയോഗിക്കുന്ന സേഫ്റ്റി ഐസൊലേഷൻ ബാഗിന്റെ കണ്ടുപിടിത്തത്തിനു പിന്നാലെയാണു ഡോ. ലാലു ജോസഫ് വീണ്ടും അഭിമാനകരമായ നേട്ടം കൈവരിച്ചത്.
ആലുവ ലിമാസ് മെഡിക്കൽ ഡിവൈസസ് ഡയറക്ടറായ ഡോ. ലാലു ജോസഫ് വിദേശ രാജ്യങ്ങളിൽ പരിശീലനം നേടിയിട്ടുണ്ട്. 5500ലേറെ ഹെൽത്ത് കെയർ പ്രഫഷണൽസിന് ഇതിനകം പരിശീലനം നൽകി.
ഭാര്യ: വിമല. മക്കൾ: വിശാൽ ലാലു, വിനീത ലാലു.
വനിതകൾക്കായുള്ള മലയാളി ഡോക്ടറുടെ ന്യൂജെൻ കണ്ടുപിടിത്തത്തിന് അംഗീകാരം
01:02 AM Jan 28, 2019 | Deepika.com