കൊച്ചി: സുപ്രീം കോടതി വിധിയെത്തുടർന്നു യുവതികൾ കൂടി ദർശനത്തിനെത്തുന്ന സാഹചര്യത്തിൽ മതിയായ അടിസ്ഥാന സൗകര്യം ഒരുക്കാൻ കുറഞ്ഞത് ഒരു വർഷം വേണ്ടിവരുമെന്നു ശബരിമല നിരീക്ഷണ സമിതി ഹൈക്കോടതിയിൽ അറിയിച്ചു. മണ്ഡലകാലത്തിനു മുന്പും അതിനുശേഷവും യുവതികൾ ദർശനത്തിനെത്തിയെങ്കിലും പ്രതിഷേധത്തെത്തുടർന്നു മടങ്ങേണ്ടി വന്നു.
പത്തു വയസിനും അന്പത് വയസിനുമിടയിൽ പ്രായമുള്ള ഭക്തകൾ മല ചവിട്ടാനെത്തുന്നില്ല. ആ നിലയ്ക്കു സുപ്രീം കോടതി വിധിയെത്തുടർന്നു ദർശനത്തിനെത്തുന്ന യുവതികളുടെ എണ്ണം എത്രയാകുമെന്നു കൃത്യമായി പറയാനാവില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ശബരിമല ദർശനത്തിന് സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് രേഷ്മാ നിശാന്ത് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് സമിതി ഇക്കാര്യം വ്യക്തമാക്കി റിപ്പോർട്ട് നൽകിയത്.
പന്പയിൽനിന്നു സന്നിധാനത്തേക്ക് എത്താൻ പരന്പരാഗത പാതയും സ്വാമി അയ്യപ്പൻ റോഡുമാണ് ഭക്തർ ഉപയോഗിക്കുന്നത്. ഇരുപാതകളും കുത്തനെയുള്ള കയറ്റമാണ്. യുവതികൾ കൂടി ദർശനത്തിന് എത്തുന്നതോടെ കൂടുതൽ പ്രാഥമിക സൗകര്യങ്ങളും കുടിവെള്ളവും ലഭ്യമാക്കണം.
യുവതികളാണ് വരുന്നതെന്നതിനാൽ അധിക പോലീസ് സംരക്ഷണവും വേണ്ടിവരും. പന്പയിലും നിലയ്ക്കലിലുമായി സ്ഥിരം സൗകര്യങ്ങൾ ഒരുക്കുന്നതിനും സമയം വേണ്ടിവരും. യുവതികൾകൂടി ദർശനത്തിനെത്തുന്നതോടെ ശബരിമല വികസനത്തിനായി കേന്ദ്ര സർക്കാർ തയാറാക്കി സംസ്ഥാന സർക്കാർ അംഗീകരിച്ച മാസ്റ്റർ പ്ലാനിലും മാറ്റങ്ങൾ വേണ്ടി വരും.
സുപ്രീം കോടതി വിധിയെത്തുടർന്നുള്ള സംഭവങ്ങൾ നിമിത്തം ശബരിമലയിൽ ഇത്തവണ വരുമാനത്തിൽ വൻ കുറവുണ്ടായെന്നു ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പ്രളയത്തിൽ തകർന്ന പന്പ പുനഃസ്ഥാപിക്കാൻ വൻ തുക ചെലവിടേണ്ടി വരും. പന്പാനദിയിൽ 12 കിലോമീറ്റർ ദൂരം മണൽ അടിഞ്ഞത് നീക്കം ചെയ്യേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ശബരിമലയിൽ സൗകര്യങ്ങൾ ഒരുക്കാൻ ഒരു വർഷം വേണ്ടിവരും: നിരീക്ഷണസമിതി
01:22 AM Jan 25, 2019 | Deepika.com