തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയം സർക്കാരും പാർട്ടിയ.ും കൈകാര്യം ചെയ്തതു പാളിയോ എന്ന സംശയം ബലപ്പെടുന്നതിനിടെ, ഇക്കാര്യത്തിൽ ഇനി കരുതലോടെ നീങ്ങാൻ സിപിഎം തന്ത്രം മെനയുന്നു. കോണ്ഗ്രസും ബിജെപിയും ശബരിമല പ്രശ്നം തെരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണായുധമായി ഉപയോഗിക്കുമെന്നിരിക്കെ പ്രതിരോധമാണു സിപിഎം ലക്ഷ്യമിടുന്നത്.
തെക്കൻ ജില്ലകളിലെ ഹൈ ന്ദവ വിശ്വാസികളെ പങ്കെടുപ്പിച്ചു കഴിഞ്ഞദിവസം തിരുവനന്തപുരത്തു നടത്തിയ അയ്യപ്പഭക്ത സംഗമത്തിൽ മാതാ അമൃതാനന്ദമയി അടക്കമുള്ളവർ പങ്കെടുത്തതാണു സിപിഎമ്മിനെ ഈ നീക്കത്തിനു പ്രേരിപ്പിക്കുന്നത്. സ്വാമി അഗ്നിവേശ് ഉൾപ്പെടെ ശബരിമലയിലെ യുവതീ പ്രവേശനത്തെ പിന്താങ്ങുന്ന സന്യാസിമാരെ കേരളത്തിൽ പ്രചാരണത്തിനിറക്കി പ്രതിരോധിക്കാനാണു സിപിഎം ഒരുങ്ങുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സിപിഎം ജില്ലാ കമ്മിറ്റി യോഗങ്ങൾ ചേരുകയാണ്. ശബരിമലയിലെ യുവതീപ്രവേശനവും അതുമായി ബന്ധപ്പെട്ടുയർന്ന രാഷ്ട്രീയ വിവാദങ്ങളുമാണു ജില്ലാ കമ്മിറ്റികൾ പ്രധാനമായും പരിശോധിക്കുന്നത്.
ശബരിമല പ്രശ്നത്തിൽ സർക്കാരിനെതിരേ ബിജെപി ഉയർത്തിയ പ്രചാരണങ്ങളെ വനിതാ മതിൽ പോലുള്ള സ്ത്രീകളുടെ കൂട്ടായ്മകൾ സംഘടിപ്പിച്ചു ഫലപ്രദമായി നേരിടാനായെന്ന വിലയിരുത്താനാണു നേരത്തേ സിപിഎമ്മിനുണ്ടായിരുന്നത്. എന്നാൽ, ഈ വിഷയത്തിൽ എൻഎസ്എസ് പൂർണമായി സർക്കാരിൽനിന്ന് അകന്നതും കഴിഞ്ഞ ദിവസം നടന്ന അയ്യപ്പഭക്തസംഗമത്തിലെ പങ്കാളിത്തവും പാർട്ടിയെ ആശങ്കപ്പെടുത്തുന്നുണ്ട്.
കേരളത്തിലെ 20 ലോക്സഭാ സീറ്റിൽ 14 എണ്ണം വരെ ലക്ഷ്യമിടുന്ന ഇടതുമുന്നണിക്കു ശബരിമല വിഷയം എങ്ങനെയാകും ബാധിക്കുകയെന്നതിൽ ഇപ്പോൾ വ്യക്തതയില്ല. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ സർക്കാരിന് അനുകൂലമായ നിലപാടാണു സ്വീകരിച്ചിട്ടുള്ളതെങ്കിലും വനിതാമതിലുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ നിലപാടിൽ യോഗം ശാഖകൾക്കുള്ളിൽ കടുത്ത അമർഷമുണ്ട്. അതുകൊണ്ടുതന്നെ വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ അടുപ്പം തെരഞ്ഞെടുപ്പിൽ എത്രത്തോളം ഗുണകരമാകുമെന്നതിൽ സിപിഎമ്മിനു വേവലാതിയുണ്ട്.
ഈ സാഹചര്യത്തിൽ എൻഎസ്എസ് സമദൂരം മറന്നു സർക്കാരിനെതിരേ ശക്തമായ നിലപാടെടുത്താൽ അതു തെരഞ്ഞെടുപ്പിൽ സിപിഎമ്മിനു വലിയ ദോഷം ചെയ്യുമെന്ന വിലയിരുത്തലാണു ഭൂരിഭാഗം നേതാക്കൾക്കും പ്രവർത്തകർക്കുമുള്ളത്.
സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സിപിഎം ആരംഭിച്ചിട്ടുണ്ട്. ഏഴ് എംപിമാരാണു കേരളത്തിൽനിന്നു സിപിഎമ്മിനുള്ളത്. ഇതിൽ ചാലക്കുടിയിലെ ഇന്നസെന്റും ഇടുക്കിയിലെ ജോയ്സ് ജോർജും സിപിഎം സ്വതന്ത്രരാണ്.
മണ്ഡലങ്ങളിൽ സ്വീകാര്യതയുള്ള സിറ്റിംഗ് എംപിമാരെ സിപിഎം വീണ്ടും മത്സരിപ്പിക്കാനാണു സാധ്യത. മത്സരരംഗത്തു രണ്ടു ടേം പൂർത്തിയാക്കിയ പാലക്കാട്ടെ എം.ബി.രാജേഷ്, ആലത്തൂരിലെ പി.കെ. ബിജു, ആറ്റിങ്ങലിലെ എ. സന്പത്ത് എന്നിവർക്കു വീണ്ടും മത്സരിക്കണമെങ്കിൽ പാർട്ടിയുടെ പ്രത്യേക അനുമതി വേണം. കാസർഗോട്ടെ പി.കരുണാകരൻ ആരോഗ്യ പ്രശ്നങ്ങളാൽ ഇത്തവണ മത്സരിക്കില്ല. സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയായിരുന്ന കെ.പി.സതീഷ്ചന്ദ്രന്റെ പേരിനാണു പകരം മുൻതൂക്കം. കണ്ണൂരിൽ പി.കെ. ശ്രീമതി തന്നെ വീണ്ടും മത്സരിക്കും.
ചാലക്കുടിയിൽ ഇന്നസെന്റിനു പകരം സ്ഥാനാർഥിയെ തേടേണ്ടിവരും. സിറ്റിംഗ് സീറ്റുകൾ നിലനിർത്തുന്നതാണു സിപിഎമ്മിനു പ്രധാനം. വടകര, ആലപ്പുഴ, കൊല്ലം മണ്ഡലങ്ങളിൽ മികച്ച സ്ഥാനാർഥികളെ നിർത്താനും ഈഴവ വോട്ടുകൾ നല്ല രീതിയിൽ സമാഹരിക്കാനും സാധിച്ചാൽ വിജയിക്കാമെന്ന കണക്കൂട്ടലിലാണു പാർട്ടി.
ശബരിമല വിഷയത്തിലൂന്നി ഇപ്പോൾ സംസ്ഥാനത്തു രൂപം കൊണ്ടിട്ടുള്ള ജാതീയ ധ്രുവീകരണം പ്രശ്നമാകുമോയെന്ന ഭയം സിപിഎമ്മിനുണ്ട്. ഇതെല്ലാം കണക്കിലെടുത്താണു വോട്ടർമാരുടെ ജാതിയും മതവുമൊക്കെ ചോദിച്ചുകൊണ്ടുള്ള പുതിയ സർവേ പാർട്ടി ആരംഭിച്ചത്.
എം. പ്രേംകുമാർ
ശബരിമല വിഷയം: സന്യാസിമാരെ പ്രചാരണത്തിനിറക്കാൻ സിപിഎം
01:36 AM Jan 23, 2019 | Deepika.com