കൊച്ചി: മുനന്പം മനുഷ്യക്കടത്തു കേസിൽ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത രവി സനൂപ് രാജയെയും പ്രഭുവിനെയും കൊച്ചിയിൽ ചോദ്യംചെയ്യുന്നു. ഡൽഹിയിലെ അംബേദ്കർ കോളനിയിൽനിന്നു കസ്റ്റഡിയിലെടുത്ത രവി സനൂപ് രാജയെ ഇന്നലെ പുലർച്ചെയാണു കൊച്ചിയിലെത്തിച്ചത്. ഡൽഹിയിൽനിന്നുതന്നെ പിടികൂടിയ പ്രഭുവിനെ നേരത്തെ കൊച്ചിയിലെത്തിച്ചിരുന്നു.
ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഓസ്ട്രേലിയയിലേക്കു പോകാൻ തയാറായതെന്നും രവി അന്വേഷണസംഘത്തോടു പറഞ്ഞു. ഡൽഹി, കൊച്ചി എന്നിവിടങ്ങളിൽനിന്നാണു പണം സ്വരൂപിച്ചത്. യാത്രയുടെ ദുരിതത്തെക്കുറിച്ചു തന്നോട് ഏജൻസികൾ പറഞ്ഞിരുന്നില്ലെന്നും രവി പറഞ്ഞു. രവിയുടെ വെളിപ്പെടുത്തലുകൾ പോലീസ് വിശ്വസിച്ചിട്ടില്ല. രവി മനുഷ്യക്കടത്തു സംഘത്തിന്റെ ഏജന്റുമാരിലൊരാളാണെന്നാണു പോലീസ് സംശയിക്കുന്നത്. ഓസ്ട്രേലിയയിലേക്കുള്ള മനുഷ്യക്കടത്തിനായി നിരവധിതവണ രവി ചെന്നൈയിലെത്തിയതിന്റെ തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തെ കൂടാതെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും രവിയെ ചോദ്യം ചെയ്യുന്നുണ്ട്.
സംഭവത്തിൽ പങ്കാളിത്തമുള്ളവരെ കണ്ടെത്തുന്നതിനായി പോലീസ് സംഘം ഡൽഹിയിൽ പരിശോധന തുടരുകയാണ്. കസ്റ്റഡിയിലുള്ള പ്രഭുവിന്റെ ഭാര്യയും മക്കളും ബോട്ടിൽ കടന്നുവെന്ന വെളിപ്പെടുത്തൽ പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇരുവരുടെയും ഫോണ് കോളുകൾ സംബന്ധിച്ച വിവരങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
മനുഷ്യക്കടത്ത്: കസ്റ്റഡിയിലെടുത്തവരെ കൊച്ചിയിൽ ചോദ്യംചെയ്യുന്നു
01:36 AM Jan 23, 2019 | Deepika.com