തിരുവനന്തപുരം: ഓപ്പറേഷൻ തണ്ടർ എന്ന പേരിൽ സംസ്ഥാനമൊട്ടാകെ പോലീസ് സ്റ്റേഷനുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. കണക്കിൽപ്പെടാത്ത പണവും സ്വർണവും മൊബൈൽ ഫോണുകളും സ്റ്റേഷനുകളിൽ കണ്ടു. കേസിൽ പെടാത്ത വാഹനങ്ങൾ പിടിച്ചിട്ടിരിക്കുന്നതും കണ്ടെത്തി. രാത്രി വൈകിയും പരിശോധന തുടരുകയാണ്.
ചില സ്ഥലങ്ങളിൽ പോലീസും ക്വാറി, മണൽ മാഫിയയുമായുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവുകളും ലഭിച്ചതായി വിജിലൻസ് ഡയറക്ടർ ബി.എസ് മുഹമ്മദ് യാസിൻ പത്രക്കുറിപ്പിൽ അറിയിച്ചു.
നിരവധി സ്റ്റേഷനുകളിൽ കണക്കിൽപ്പെടാത്തതും കേസിൽ ഉൾപ്പെടാത്തതുമായ നിരവധി വാഹനങ്ങൾ പിടിച്ചിട്ടിരിക്കുന്നതായി കണ്ടെത്തി. പല സ്റ്റേഷനുകളിലും കണക്കിൽപ്പെടാത്ത തുകയും കണ്ടെത്തി. ചില സ്റ്റേഷനുകളിൽ പതിനായിരക്കണക്കിനു രൂപ കുറവുണ്ട്. നിരവധി സ്റ്റേഷനുകളിൽ നൂറുകണക്കിന് പെറ്റീഷനുകൾ രജിസ്റ്ററിൽ പതിക്കാതെ സൂക്ഷിക്കുന്നുണ്ട്.
പല കേസുകളിലും പരാതിക്കാർക്ക് ലഭ്യമാക്കേണ്ട എഫ്ഐആറിന്റെ പകർപ്പുകളും, പരാതികളുടെ രസീതുകളും നൽകുന്നില്ലായെന്നും കണ്ടെത്തി. ചില പോലീസ് സ്റ്റേഷനുകളിൽ മണൽ ക്വാറി സംബന്ധമായ യാതൊരു കേസുകളും 2012 ന് ശേഷം പോലീസ് രജിസ്റ്റർ ചെയ്തിട്ടില്ലാത്തതായും വിജിലൻസ് കണ്ടെത്തി.
കാസർഗോഡ് ജില്ലയിലെ കുന്പള പോലീസ് സ്റ്റേഷൻ പരിധിയിൽ കോടതി ഉത്തരവ് പ്രകാരം പ്രവർത്തനം നിർത്തിയ പൂഴിക്കടവിൽ മണൽ വാരൽ തുടരുന്നതായും വിജിലൻസ് കണ്ടെത്തി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്റ്റേഷനിൽ 80,000-ത്തോളം രൂപയും കോഴിക്കോട് ജില്ലയിലെ പയ്യോളി സ്റ്റേഷനിൽ 57,740 രൂപയും കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനിൽ 3060 രൂപയും കാഷ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ളതിനേക്കാൾ കുറവുള്ളതായും വിജിലൻസ് കണ്ടെത്തി. കാസർഗോഡ് ജില്ലയിലെ ബേക്കൽ സ്റ്റേഷനിൽ കണക്കിൽപ്പെടാത്ത 12.7 ഗ്രാം സ്വർണവും അഞ്ച് മൊബൈൽ ഫോണുകളും നൂറോളം വാഹനങ്ങളും രണ്ട് വാഹനങ്ങളുടെ ഒറിജിനൽ രേഖകളും വിജിലൻസ് കണ്ടെത്തി.
കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനിൽ 11.52 ഗ്രാം സ്വർണാഭരണങ്ങളും 4223 രൂപയും രണ്ട് മൊബൈൽ ഫോണുകളും 11 പെറ്റീഷനുകളും അനാഥമായി കാണപ്പെട്ടു.വയനാട് ജില്ലയിലെ മേപ്പാടി പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഒൻപത് മാസം മുതൽ ഒരു വർഷത്തോളമായി യാതൊരു നടപടിയും സ്വീകരിക്കാത്ത മൂന്നു പണമിടപാടുകേസുകളും നിരവധി ആധാർ കാർഡുകളും ഡ്രൈവിംഗ് ലൈസൻസുകളും വിജിലൻസ് കണ്ടെത്തി. വയനാട് ജില്ലയിലെ പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ ജനുവരി ഒന്നിനു ശേഷം കാഷ് ബുക്ക് എഴുതിയിട്ടില്ലെന്നും ജനുവരിയിൽ ലഭിച്ച 26 പരാതികളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് രസീത് നൽകിയതെന്നും പോലീസുദ്യോഗസ്ഥരാരും കാഷ് ഡിക്ലറേഷൻ രജിസ്റ്റർ പരിപാലിക്കുന്നില്ലെന്നും വിജിലൻസ് കണ്ടെത്തി.അനധികൃതമായി തടഞ്ഞു വച്ചിരിക്കുന്ന നിരവധി വാഹനങ്ങളുടെ രേഖകളും താക്കോലും കണ്ടെടുത്തു.
മാവേലിക്കര പോലീസ് സ്റ്റേഷനിൽ 2018 ൽ മദ്യപിച്ചു വാഹനമോടിച്ച കുറ്റത്തിന് 1092 കേസുകളും പതിനാല് 304(എ) കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും 318 കേസുകളിൽ മാത്രമേ ഡ്രൈവിംഗ് ലൈസൻസുകൾ അസാധുവാക്കുവാനുള്ള റിപ്പോർട്ട് നൽകിയിട്ടുള്ളൂ.
ഈ പ്രവണത ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിലും കണ്ടെത്തി. മാവേലിക്കര, ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനുകളിൽ വാഹനാപകട കേസുകളിൽ കേസ് സംബന്ധിച്ച രേഖകൾ അനധികൃതമായി പിടിച്ചുവച്ചിരിക്കുന്നതായി കാണപ്പെട്ടു. മാവേലിക്കര പോലീസ് സ്റ്റേഷനിൽ ജനുവരി ഒന്നു മുതൽ കള്ളു ഷാപ്പുകളിൽനിന്നു സാന്പിൾ ശേഖരിച്ചതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഈ സാന്പിളുകൾ ഒന്നും തന്നെ ഇന്നലെ വരെ സീൽ ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
കണ്ണൂർ ജില്ലയിലെ ചക്കരക്കൽ, കോവല്ലൂർ, ഉളിക്കൽ, പത്തനംത്തിട്ട ജില്ലയിലെ പന്തളം, വയനാട് ജില്ലയിലെ മേപ്പാടി, പുൽപ്പള്ളി കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷൻ തുടങ്ങി മിന്നൽ പരിശോധന നടത്തിയ സംസ്ഥാനത്തെ ഒട്ടുമിക്ക സ്റ്റേഷനുകളിലും കാഷ് ഡിക്ലറേഷൻ രജിസ്റ്റർ കൃത്യമായി പരിപാലിക്കപ്പെടുന്നില്ലെന്നും ലഭിക്കുന്ന പരാതികൾക്ക് കൃത്യമായി രസീത് നൽകുന്നില്ലെന്നും രജിസ്റ്ററിൽ രേഖപ്പെടുത്താതെ പരാതികൾ സൂക്ഷിക്കുന്നതായും വിജിലൻസ് കണ്ടെത്തി.
ഓപ്പറേഷൻ തണ്ടർ: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
01:36 AM Jan 23, 2019 | Deepika.com