കൊച്ചി: കെഎസ്ആർടിസിയിലെ റിസർവ് കണ്ടക്ടർ തസ്തികയിൽ എംപാനലുകാരെ ഒഴിവാക്കി തങ്ങളെ നിയമിക്കണമെന്നാവശ്യപ്പെട്ട് പിഎസ്സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ച പാലക്കാട് സ്വദേശി ആന്റണി സ്റ്റെജോ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയാനായി മാറ്റി. ഹർജിക്കാരടക്കമുള്ള കക്ഷികളുടെ വാദം പൂർത്തിയായതോടെയാണ് ഡിവിഷൻ ബെഞ്ച് അപ്പീലുകൾ വിധി പറയാൻ മാറ്റിയത്.
നേരത്തെ ഹർജിക്കാരുടെ ആവശ്യം സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരേ നൽകിയ അപ്പീലിൽ എംപാനലുകാരെ ഒഴിവാക്കി ഇവർക്ക് നിയമനം നൽകാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവു നൽകി. തുടർന്ന് എംപാനലുകാരെ പിരിച്ചുവിട്ട് പിഎസ്സി ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങൾക്ക് കെഎസ്ആർടിസി നടപടി തുടങ്ങിയിരുന്നു. ഈ സമയം തങ്ങളുടെ വാദം കൂടി കേൾക്കണമെന്നാവശ്യപ്പെട്ട് എംപാനലുകാർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഇവരുടെ വാദവും ഡിവിഷൻ ബെഞ്ച് കേട്ടു. കെഎസ്ആർടിസിയിലെ പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നത് നിയമപരമല്ലെന്ന് കഴിഞ്ഞ ദിവസം പിഎസ്സിയും വിശദീകരണം നൽകി.
കെഎസ്ആർടിസി കണ്ടക്ടർ നിയമനം: അപ്പീലുകൾ വിധി പറയാനായി മാറ്റി
01:10 AM Jan 23, 2019 | Deepika.com