കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു രാജ്യമെന്പാടും കേബിൾ ഓപ്പറേറ്റർമാർ 24നു സിഗ്നൽ ഓഫ് ചെയ്ത് 24 മണിക്കൂർ പ്രതിഷേധ സമരം നടത്തുമെന്നു കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംയുക്തസമിതി അറിയിച്ചു.
പേ ചാനലുകളുടെ പരമാവധി നിരക്ക് 19 രൂപയിൽനിന്ന് 10 രൂപയായി കുറയ്ക്കുക, കേബിൾ വരിക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന 18ശതമാനം ജിഎസ്ടി ഒഴിവാക്കുകയോ അഞ്ച് ശതമാനമായി കുറയ്ക്കുകയോ ചെയ്യുക, കേബിൾ ടിവി ബേസിക് നിരക്ക് 150 ചാനലുകൾക്ക് 200 രൂപയായി പുനഃക്രമീകരിക്കുക, 25 ചാനലുകൾക്ക് 20 രൂപ നെറ്റ്വർക്ക് ചാർജ് നിശ്ചയിച്ചത് ചാനലിന് ഒരു രൂപ എന്ന നിരക്കിൽ 25 രൂപയാക്കുക, വൈദ്യുതി തൂണുകളുടെ ഭീമമായ വാടക കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം നടത്തുന്നതെന്നു സമരസമിതി നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായാണു ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ താരിഫ് ഓർഡർ നടപ്പിലാക്കുന്നത്. ഈ മേഖലയിൽ നിലനിൽക്കുന്ന തർക്കങ്ങൾക്കും പരാതികൾക്കും പരിഹാരമാകുമെന്ന നിലയിൽ നടപ്പാക്കുന്ന താരിഫ് ഓർഡർ കേബിൾ വരിക്കാർക്കു കൂടുതൽ സാന്പത്തിക ബാധ്യത വരുത്തുന്നതാണ്. ഇത് കേബിൾ ഓപ്പറേറ്റർമാരുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്പോൾ പേ ചാനൽ ബ്രോഡ്കാസ്റ്റർമാരെ കൂടുതൽ സഹായിക്കുകയാണെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു.
കെ. വിജയകൃഷ്ണൻ, ഇ. ജയദേവൻ, അനിൽ പ്ലാവിയൻസ്, എസ്.കെ. മധു, മസൂദ്, പൗലോസ് അന്തിക്കാട്, സജി ജോസഫ്, വി.ടി. നവീൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കേബിൾ ഓപ്പറേറ്റർമാരുടെ പ്രതിഷേധം 24ന്
01:10 AM Jan 23, 2019 | Deepika.com