ആലപ്പുഴ: പ്രതീക്ഷിത ഒഴിവുകൾ 31നു മുന്പ് പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യാത്ത വകുപ്പ് മേധാവികൾക്കെതിരേ നടപടി സ്വീകരിക്കുമെന്ന കർശന മുന്നറിയിപ്പുമായി ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. 2019ൽ വരുന്ന പ്രതീക്ഷിത ഒഴിവുകൾ മുൻകൂട്ടി 2018 സെപ്റ്റംബർ ഒന്നിനു മുന്പ് പിഎസ്സിയെ അറിയിക്കണമെന്നു കാട്ടി നേരത്തെ തന്നെ ബന്ധപ്പെട്ട വകുപ്പുകൾക്കും മേധാവികൾക്കും, നിയമനാധികാരികൾക്കും ഭരണ പരിഷ്കാര വകുപ്പ് പ്രത്യേക ഉത്തരവ് നല്കിയിരുന്നെങ്കിലും പല വകുപ്പുകളും മാസങ്ങൾ കഴിഞ്ഞിട്ടും പാലിച്ചിരുന്നില്ല.
ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറിമാർ ഇതിൽ അതീവ ശ്രദ്ധ ചെലുത്താനും തങ്ങളുടെ കീഴിലെ വകുപ്പ്-പൊതുമേഖലാ സ്ഥാപനങ്ങൾ, സർവകലാശാലകൾ ഉൾപ്പെടെ പിഎസ്സി മുഖേന നിയമനം നടത്തേണ്ട സ്ഥാപനങ്ങളിലെ ഒഴിവുകൾ പിഎസ്സിക്കു നിർബന്ധമായും റിപ്പോർട്ടു ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കാനും അതിന്റെ സമാഹരിച്ച റിപ്പോർട്ട് ഭരണ പരിഷ്കാര വകുപ്പിൽ ലഭിക്കാനുമുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ സെക്രട്ടറി ജി. കമല വർധനറാവു അറിയിച്ചു.
പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യിക്കാൻ ഉദ്യോഗാർഥികൾ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും പല വകുപ്പുകളും ഒഴിവുകൾ ഓരോ കാരണങ്ങൾ പറഞ്ഞു പൂഴ്ത്തിവ്യ്ക്കുകയാണെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. കഴിഞ്ഞവർഷവും ഇതേ അവസ്ഥ തന്നെയാണ് നേരിടേണ്ടി വന്നത്. സർക്കാർ ഉത്തരവ് പുറത്തിറക്കുമെങ്കിലും വകുപ്പുകൾ പലതും അതു പാലിക്കില്ല. കോടതിയിൽനിന്നും ഉത്തരവ് വാങ്ങി ഒഴിവുകൾ റിപ്പോർട്ട് ചെയ്യിക്കേണ്ട അവസ്ഥയാണ് പല ജില്ലകളിലെയും ഉദ്യോഗാർഥികൾക്കുണ്ടായത്.
പ്രതീക്ഷിത ഒഴിവുകൾ 31നകം പിഎസ്സിക്കു റിപ്പോർട്ട് ചെയ്തില്ലെങ്കിൽ നടപടി
01:06 AM Jan 23, 2019 | Deepika.com