തിരുവനന്തപുരം: വർഷങ്ങളായി ചെയ്ത ജോലിക്കുള്ള ശമ്പളത്തിനായി അധ്യാപക സമൂഹത്തിനു സെക്രട്ടേറിയറ്റ് പടിക്കലെത്തി യാചിക്കേണ്ടി വന്നത് പരിതാപകരമാണെന്നു മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. കെഇആർ ഭേദഗതിക്കെതിരേ അധ്യാപകരുടേയും മാനേജർമാരുടേയും സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയതു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തു പ്രളയമുണ്ടായപ്പോൾ അതിജീവനത്തിന്റെ ചരിത്രം സൃഷ്ടിക്കാൻ മുന്നിൽ നിന്ന വിദ്യാർഥികളെ കൈപിടിച്ച് നടത്തിയത് അധ്യാപക സമൂഹമാണ്. അധ്യാപകർക്കു ലഭിക്കേണ്ട ന്യായമായ ശന്പളം വർഷങ്ങളായി ലഭിക്കാത്ത നാടാണു കേരളമെന്നത് ലജ്ജാവഹമാണ്. ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കുന്നില്ല. വർഷങ്ങളായി ജോലി ചെയ്തിട്ടും നിയമാനുസൃത രേഖ പോലും ലഭിക്കുന്നില്ല. എല്ലാവരുടേയും നിയമനത്തിന് ഏറ്റവും വേഗത്തിൽ അംഗീകാരം നല്‍കാനുള്ള നടപടി സർക്കാർ കൈക്കൊള്ളണം. അധ്യാപകരുടെ ന്യായമായ ആവശ്യം മുഖ്യമന്ത്രി ഇടപെട്ട് സമയബന്ധിതമായി പരിഹരിക്കണമെന്നും കർദിനാൾ ആവശ്യപ്പെട്ടു.
എയ്ഡഡ് സ്കൂൾ അധ്യപകരുടെ പെൻഷൻ ഉൾപ്പെടെ ഇടതു മുന്നണി തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങളുടെ ലംഘനങ്ങളാണ് ഇപ്പോൾ നടത്തുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെസിബിസി പ്രസിഡന്റും ലത്തീൻ തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്തയുമായ ഡോ. എം. സൂസപാക്യം പറഞ്ഞു. ഏറെ ബഹുമാനിക്കപ്പെടേണ്ട അധ്യാപക സമൂഹം ശമ്പളത്തിനായി റോഡിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. ചെയ്ത ജോലിക്ക് ശമ്പളം നല്‍കാത്തത് വലിയ മനുഷ്യാവകാശ ലംഘനമാണ്. മാതാ പിതാ ഗുരു ദൈവം എന്ന വാക്കുകൾ ഏറെ പ്രധാന്യമുള്ളതാണ്.
വളരെക്കാലമായി ജോലി ചെയതിട്ടും ശമ്പളമോ നിയമന ഉത്തരവോ ലഭ്യമായിട്ടില്ലാത്ത അധ്യാപക സമൂഹത്തിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്. അവകാശങ്ങൾക്കായി പോരാടുന്ന അധ്യാപക സമൂഹത്തിനു പൂർണ പിന്തുണ നല്കുന്നു. കെഇആർ ഭേദഗതികളിലൂടെ എയ്ഡഡ് സ്കൂളുകളോട് സർക്കാർ ദ്രോഹമാണ് ചെയ്യുന്നത്. എയ്ഡഡ് മേഖലയുമായി നിലനില്‍ക്കുന്ന പ്രശനങ്ങൾ വേഗത്തിൽ പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.
അധ്യാപകരുടെ ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ നിലനില്‍ക്കുന്ന പ്രശ്നം സർക്കാരിന് ഒട്ടും ഭൂഷണമല്ലെന്നു ചടങ്ങിൽ പ്രസംഗിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടായാൽ അതു പരിഹരിക്കുക എന്നതാണ് ഒരു സർക്കാരിൽനിന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ പൊതു വിദ്യാഭ്യാസ മേഖലയിൽ നിലനില്‍ക്കുന്ന പ്രശ്നങ്ങൾ വ്യക്തമായി പഠിച്ചാണ് അധ്യാപക പാക്കേജ് പ്രഖ്യാപിച്ചത്. ഇടതു സർക്കാർ പ്രശ്നങ്ങൾ കണ്ടെത്തി ആ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാനാണ് ശ്രമിക്കുന്നതെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി മുൻകൈ എടുത്ത് ഈ പ്രശ്നം അടിയന്തരമായി ചർച്ച ചെയ്തു പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എംഎൽഎമാരായ കെ. മുരളീധരൻ, പി.ഉബൈദുള്ള, മുൻ എംഎൽഎ കുട്ടി അഹമ്മദുകുട്ടി എന്നിവർ പ്രസംഗിച്ചു. കെസിബിസി വിദ്യാഭ്യാസ സെക്രട്ടറി. ഫാ.ജോസ് കരിവേലിക്കൽ വിഷയാവതരണം നടത്തി. കേരള സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മോണ്‍. വർക്കി ആറ്റുപുറത്ത് സ്വാഗതം പറഞ്ഞു. കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്, നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയൻ, കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ, കേരള സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാർച്ചും ധർണയും നടത്തിയത്.
കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് സാലു പതാലിൽ, വൈസ് പ്രസിഡന്റ് ഡി. ആർ. ജോസ്, കേരള പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. മണി എന്നിവർ മാർച്ചിനും ധർണയ്ക്കും നേതൃത്വം നല്കി.
അധ്യാപക സമൂഹം വേതനത്തിനായി സെക്രട്ടേറിയറ്റ് പടിക്കൽ യാചിക്കേണ്ട അവസ്ഥ: മാർ ക്ലീമിസ് കാതോലിക്കാബാവ
01:34 AM Jan 22, 2019 | Deepika.com