തൃശൂർ: സംസ്ഥാനത്ത് എവിടെ കവർച്ച നടന്നാലും മൂന്നു സെക്കൻഡിൽ ആ വിവരം വീഡിയോ ദൃശ്യമടക്കം തിരുവനന്തപുരത്തെ പോലീസ് കണ്ട്രോൾ റൂമിൽ ലഭിക്കുന്ന സാങ്കേതിക വിദ്യ നടപ്പിലാക്കുന്നു. സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, എടിഎമ്മുകൾ, ട്രഷറി, സഹകരണ ബാങ്കുകൾ, ബിസിനസ് സ്ഥാപനങ്ങൾ, താമസസ്ഥലങ്ങൾ എന്നിവയ്ക്ക് 24 മണിക്കൂറും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച "സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിംഗ് സിസ്റ്റം 'എന്ന സംവിധാനമാണ് ഇത് സാധ്യമാക്കുന്നത്.
കെൽട്രോണിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ സംവിധാനത്തിനായി തിരുവനന്തപുരത്ത് കേന്ദ്രീകൃത കണ്ട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. ഇവിടെനിന്നു കേരളത്തിലെ എല്ലാ പോലീസ് ജില്ലകളിലെയും കണ്ട്രോൾ റൂമുകളുമായും പോലീസ് സ്റ്റേഷനുകളുമായും ബന്ധപ്പെടാൻ സൗകര്യമുണ്ട്.
സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ മോഷണമോ മോഷണശ്രമമോ ഉണ്ടായാൽ മൂന്നു സെക്കൻഡിനുള്ളിൽ അതിന്റെ വീഡിയോ ദൃശ്യം തിരുവനന്തപുരത്തെ കണ്ട്രോൾറൂമിൽ ലഭിക്കും. സ്ഥാപനം എവിടെയാണെന്ന വിവരവും ഇതോടൊപ്പം ലഭിക്കും. തുടർന്ന് കണ്ട്രോൾ റൂമിലെ പരിശോധനയ്ക്കുശേഷം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്കും രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്കും വിവരം അറിയിക്കും. ഇതനുസരിച്ച് പോലീസ് സംഭവസ്ഥലത്തെത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു.
കവർച്ച: തിരുവനന്തപുരത്തു വിവരമെത്താൻ മൂന്നു സെക്കൻഡ്
01:34 AM Jan 22, 2019 | Deepika.com