തിരുവല്ല: വേങ്ങൽ പാടശേഖരത്തു കീടനാശിനി തളിക്കുന്നതിനിടെ അസ്വസ്ഥതയുണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ മരിച്ച മത്തായി ഈശോയുടെ ഉള്ളിൽ വിഷം ചെന്നതു ദുരൂഹമെന്നു പോലീസ്. കോട്ടയം മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക വിവരങ്ങളിലാണ് ഇയാളുടെ ആമാശയത്തിൽ വിഷാംശം കലർന്ന ദ്രാവകം ഉണ്ടായിരുന്നതായി റിപ്പോർട്ടുള്ളതെന്നു പോലീസ് പറഞ്ഞു.
മരുന്നു തളിച്ചുകൊണ്ടിരുന്ന പാടശേഖരത്തിന്റെ കരയിൽ നിൽക്കുകയായിരുന്നു മത്തായി ഈശോ. മറ്റു കർഷക തൊഴിലാളികൾക്ക് അസ്വസ്ഥതയുണ്ടായതിനു പിന്നാലെയാണ് മത്തായി ഈശോയ്ക്കും അസ്വസ്ഥതയുണ്ടായത്. ഇയാളുടെ ശരീരത്തിലേക്കു വിഷാംശമെത്തിയതു ഭക്ഷണത്തിലൂടെയോ പാനീയത്തിലൂടെയോ ആകാമെന്ന നിഗമനമാണ് പ്രാഥമികമായുള്ളതെന്നു തിരുവല്ല ഡിവൈഎസ്പി സന്തോഷ് കുമാർ പറഞ്ഞു.
മരിച്ച സനൽകുമാർ എന്ന കർഷകത്തൊഴിലാളിയുടെ ശ്വാസകോശത്തിൽ വിഷാംശം കലർന്ന വാതകത്തിന്റെ അംശം കണ്ടെത്തിയിരുന്നു. സനൽകുമാറിന്റെ മരണം കീടനാശിനി ശ്വസിച്ചാണെന്നാണ് നിഗമനം. മരിച്ചവരുടെ ആന്തരികാവയവങ്ങൾ വിശദമായ പരിശോധനയ്ക്കു നൽകിയിട്ടുണ്ട്.
കീടനാശിനി തളിക്കുന്നതിനിടെ മരണം: ദുരൂഹതയെന്ന് പോലീസ്
01:34 AM Jan 22, 2019 | Deepika.com