കൊച്ചി: മുനന്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടു ഡൽഹിയിൽനിന്ന് ഒരാളെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തമിഴ് വംശജനായ രവി സനൂപ് രാജയെയാണ് അംബേദ്കർ നഗർ കോളനിയിൽനിന്നു പിടികൂടിയത്.
മനുഷ്യക്കടത്ത് സംഘത്തിന്റെ ഏജന്റുമാരിലൊരാളാണെന്നു സംശയിക്കുന്ന ഇയാളെ കൊച്ചിയിലെത്തിച്ചശേഷം വിശദമായി ചോദ്യം ചെയ്യും. ഇയാളുടെ മാതാപിതാക്കളും സഹോദരനുമടക്കം യാത്രാസംഘത്തിലുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
ബോട്ടിൽ കയറിപ്പറ്റാനാകാതെ ഇയാൾ ഡൽഹിയിലേക്കു മടങ്ങുകയായിരുന്നുവെന്നു പോലീസ് കരുതുന്നു. അന്വേഷണസംഘം നേരത്തെ കസ്റ്റഡിയിലെടുത്ത പ്രഭു ദണ്ഡപാണിയുടെ (ദീപക്) സുഹൃത്താണ് രവിയെന്നാണു വിവരം. പ്രഭുവിനെയും ഡൽഹിയിൽനിന്നാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നത്. ഇയാളെ കൊച്ചിയിൽ വിവിധ അന്വേഷണ ഏജൻസികൾ സംയുക്തമായി ചോദ്യം ചെയ്യുകയാണ്. ഇരുവരെയും കൂടുതൽ ചോദ്യംചെയ്താൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട യഥാർഥ വിവരങ്ങൾ ലഭിക്കുമെന്നു പോലീസ് കരുതുന്നു.
ദണ്ഡപാണിയുടെ ഭാര്യയും മകളും സംഘത്തിലുണ്ടെന്നു നേരത്തെ അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടു 11 ഏജന്റുമാർ പ്രവർത്തിച്ചിരുന്നതായാണു വിവരം. തമിഴ്നാട് സ്വദേശികളായ സെൽവൻ, ശ്രീകാന്തൻ എന്നിവരും ഇതിൽ ഉൾപ്പെടും. നിരവധിപേരിൽനിന്നു ലക്ഷങ്ങൾ വാങ്ങിയാണ് ഓസ്ട്രേലിയയിലേക്ക് കടത്താമെന്നു വാഗ്ദാനം നൽകിയതെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
നാൽപതോളം പേർക്കു കഷ്ടിച്ച് സഞ്ചരിക്കാവുന്ന ബോട്ടിൽ നൂറിലധികം ആളുകളെ അടിത്തട്ടിലടക്കം നിറച്ചാണ് ബോട്ട് മുനന്പത്തുനിന്നു പോയതെന്നും ബോട്ടിൽ തിരക്കായിരുന്നതിനാൽ പലർക്കും പോകാൻ കഴിഞ്ഞിട്ടില്ലെന്നുമാണു പോലീസിന്റെ നിഗമനം. കേന്ദ്ര ഏജൻസികൾ അന്വേഷണം വിവിധ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിച്ചിട്ടുണ്ട്.
മുഖ്യപ്രതിയായ ശ്രീകാന്തനായി തമിഴ്നാട്ടിലടക്കം അന്വേഷണം ഊർജിതമാക്കി. തമിഴ്നാട്ടിലെ ശ്രീലങ്കൻ അഭയാർഥി ക്യാന്പുകളിൽ കഴിഞ്ഞദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ ഇയാളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അതേസമയം മുനന്പം വഴി ഓസ്ട്രേലിയയിലേക്കു പുറപ്പെട്ട ബോട്ട് ഇന്തോനേഷ്യൻ തീരത്തെത്തിയെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തുവരുന്നുണ്ട്.
മുനന്പം മനുഷ്യക്കടത്ത്: ഒരാൾകൂടി കസ്റ്റഡിയിൽ
01:34 AM Jan 22, 2019 | Deepika.com