തിരുവനന്തപുരം: കാർ അപകടത്തിൽ വയലിനിസ്റ്റ് ബാലഭാസ്കർ മരിച്ചതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പിതാവ് സി.കെ. ഉണ്ണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം അന്തിമഘട്ടത്തിൽ. ബാലഭാസ്കറിന്റെ സാന്പത്തിക ഇടപാടുകളിൽ ദുരൂഹതയില്ലെന്നാണു പോലീസിന്റെ കണ്ടെത്തൽ. അതേസമയം അപകടസമയത്ത് ബാലഭാസ്കറിനൊപ്പമുണ്ടായിരുന്ന ഡ്രൈവർ അർജുൻ രണ്ടു കേസുകളിൽ പ്രതിയാണെന്നും പോലീസ് കണ്ടെത്തി.
ബാലഭാസ്കർ അടുത്ത സൗഹൃദം പുലർത്തിയിരുന്ന പാലക്കാട് സ്വദേശിയായ ഡോക്ടറുമായുള്ള സാന്പത്തിക ഇടപാടുകളിലാണ് കുടുംബാംഗങ്ങൾ പ്രധാനമായും സംശയം പ്രകടിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡോക്ടറെയും ഭാര്യയെയും പോലീസ് ചോദ്യം ചെയ്തു. എന്നാൽ, ബാലഭാസ്കറിൽ നിന്ന് എട്ടു ലക്ഷം രൂപ കടം വാങ്ങിയെന്നും ഇതു തിരിച്ചു നൽകിയെന്നുമാണ് ഇവർ പോലീസിനു നൽകിയ മൊഴി. ഇക്കാര്യം തെളിയിക്കുന്ന ബാങ്ക് രേഖകളും അവർ ഹാജരാക്കിയതായി പോലീസ് പറയുന്നു. ഇതോടെ സാന്പത്തിക ഇടപാടുകളിൽ സംശയം പ്രകടിപ്പിക്കേണ്ട സാഹചര്യമില്ലെന്ന നിഗമനത്തിലാണ് പോലീസ്.
അപകടസമയത്ത് ബാലഭാസ്കറിനൊപ്പമുണ്ടായിരുന്ന അർജുൻ ഈ ഡോക്ടറുടെ ബന്ധുവാണ്. എടിഎമ്മിൽ മോഷണം നടത്തിയ രണ്ടു സംഘങ്ങൾക്കൊപ്പം ഡ്രൈവറായി പോയതിന്റെ പേരിലാണ് ഇയാളുടെ പേരിൽ രണ്ടു കേസുകളുള്ളത്.
എന്നാൽ, അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് അർജുനാണോ ബാലഭാസ്കറാണോ എന്ന കാര്യത്തിൽ പോലീസിന് ഇതുവരെ വ്യക്തത വരുത്താനായിട്ടില്ല. ബാലഭാസ്കറാണ് വാഹനം ഓടിച്ചിരുന്നതെന്ന് അർജുനും അർജുനാണ് വാഹനം ഓടിച്ചിരുന്നതെന്നു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും മൊഴി നൽകിയിട്ടുണ്ട്. ബാലഭാസ്കർ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്ന് സാക്ഷികളും പോലീസിന് മൊഴിനൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഫോറൻസിക് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമായിരിക്കും പോലീസ് അന്തിമതീരുമാനത്തിലെത്തുക. അതേസമയം, ബാലഭാസ്കറിന്റേത് ആസൂത്രിത കൊലപാതകമാണെന്ന് പിതാവ് ഉണ്ണി ഇന്നലെയും ആവർത്തിച്ചു.
ബാലഭാസ്കറിന്റെ മരണം: സാന്പത്തിക ഇടപാടുകളിൽ ദുരൂഹതയില്ലെന്നു പോലീസ്
01:34 AM Jan 22, 2019 | Deepika.com