കൊച്ചി: കണ്ടക്ടർ ലൈസൻസ് ലഭിക്കുന്നതിനുള്ള പരിശീലനത്തിലേർപ്പെടാൻ കെഎസ്ആർടിസി ഡ്രൈവർമാർക്കു കർശന നിർദേശം. എംപാനൽ ജീവനക്കാർക്കു പകരം കോടതി ഉത്തരവിലൂടെ പുതിയ കണ്ടക്ടർമാർ എത്തിയിട്ടും ജീവനക്കാരുടെ അപര്യാപ്തത തുടരുന്ന സാഹചര്യത്തിലാണു കെഎസ്ആർടിസിയുടെ ഉത്തരവ്.
പിഎസ് സി വഴി ഡ്രൈവർ തസ്തിയിൽ നിയമനം നേടിയവരെ അനുവാദമില്ലാതെ കണ്ടക്ടർ തസ്തികകയിലേക്കു മാറ്റുന്നതിനെതിരേ ട്രേഡ് യൂണിയനുകളും രംഗത്തെത്തി. ജീവനക്കാരുടെ കുറവു മൂലം മെക്കാനിക്കൽ, സ്റ്റോർ വിഭാഗങ്ങളിലെ ജീവനക്കാരെ കണ്ടക്ടർമാരാക്കുന്നതിനുള്ള ശ്രമം നേരത്തെ കെഎസ്ആർടിസി നടത്തിയതിനു പിന്നാലെയാണ് ഇപ്പോൾ പത്താം ക്ലാസ് പാസായവരും അതിനു മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ മുഴുവൻ ഡ്രൈവർ ജീവനക്കാരും കണ്ടക്ടർ ലൈസൻസ് ലഭിക്കുന്നതിന് അങ്കമാലിയിലെ സ്റ്റാഫ് ട്രെയിനിംഗ് സെന്ററിൽ എത്തണമെന്നു നിർദേശിച്ചിരിക്കുന്നത്.
ഇന്നും നാളെയുമായി പരിശീലനത്തിനു വരുന്പോൾ ജീവനക്കാർ ഐഡി കാർഡ്, യൂണിഫോം എന്നിവ കരുതണമെന്നും ഉത്തരവിൽ പറയുന്നു. ഐഡി കാർഡ് ലഭിച്ചിട്ടും കൊണ്ടുവരാത്തവരെ പരിശീലന പരിപാടിയിൽനിന്ന് ഒഴിവാക്കും. റാക്ക് ഉപയോഗിച്ചുള്ള പരിശീലനം യൂണിറ്റ് തലത്തിൽ സംഘടിപ്പിക്കും. പുതിയതായി പ്രവേശിച്ച കണ്ടക്ടർമാർക്ക് റാക്ക് ഉപയോഗിച്ചുള്ള പരിശീലനം നൽകാതിരുന്നത് ബസ് സർവീസുകളെ സാരമായി ബാധിച്ചിരുന്നു.
ജെറി എം. തോമസ്
കെഎസ്ആർടിസി ഡ്രൈവർമാരെ കണ്ടക്ടറാക്കാൻ പരിശീലനം
01:14 AM Jan 22, 2019 | Deepika.com