ചാലക്കുടി: 200 കോടി രൂപയുടെ ഫിനോമിനൽ തട്ടിപ്പു കേസിന്റെ അന്വേഷണം കോഴിക്കോട് ക്രൈം ബ്രാഞ്ചിനു കൈമാറി. എറണാകുളം ക്രൈം ബ്രാഞ്ച് നടത്തിവന്നിരുന്ന അന്വേഷണം തൃശൂർ ക്രൈം ബ്രാഞ്ച് എസ്പി ഓഫീസ് നിലവിൽവന്നപ്പോൾ ഇവിടേക്കാണു മാറ്റേണ്ടിയിരുന്നത്.
തൃശൂർ ക്രൈംബ്രാഞ്ച് എസ്പിയെ ഒഴിവാക്കി കേസ് കോഴിക്കോട് ക്രൈം ബ്രാഞ്ചിനു കൈമാറിയതിനു പിന്നിൽ ചിലരുടെ ഇടപെടലുകളാണെന്ന് ആക്ഷേപമുണ്ട്. പരാതി നൽകിയവർ കേസിനെക്കുറിച്ച് എറണാകുളം ക്രൈംബ്രാഞ്ചിനെ സമീപിച്ചപ്പോൾ അന്വേഷണം നടക്കുന്നുണ്ടെന്നു മാത്രമാണു മറുപടി ലഭിച്ചത്. ഇപ്പോൾ യാതൊന്നും അറിയാനാകുന്നില്ല. കേസ് കോഴിക്കോട് ക്രൈം ബ്രാഞ്ചിനു കൈമാറിയതോടെ അന്വേഷണം വഴിമുട്ടിയിരിക്കയാണെന്നു പരാതിക്കാർ പറഞ്ഞു.
ഒമ്പതു വർഷം കഴിഞ്ഞാൽ ഇരട്ടി തുക നൽകുമെന്നു പറഞ്ഞ് വിവിധ ജില്ലകളിലുള്ള ആളുകളിൽനിന്ന് 200 കോടിയിലധികം രൂപ നിക്ഷേപമായി സ്വീകരിച്ച് ഫിനോമിനൽ കമ്പനി പൂട്ടുകയായിരുന്നു. മെഡിക്ലെയിം ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിരുന്നു. കമ്പനി പൂട്ടിയതറിഞ്ഞ ആയിരക്കണക്കിന് ആളുകളാണ് പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാതെയാണ് ഫിനോമിനൽ കമ്പനി പ്രവർത്തിച്ചിരുന്നത്.
കേസ് അന്വേഷണം എറണാകുളം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും കമ്പനി ഡയറക്ടർ മുംബൈ സ്വദേശി എൻ.കെ. സിംഗും എംഡി കോരട്ടി സ്വദേശി കെ.ഒ. റാഫേലും ഉൾപ്പെടെ 18 പേരുടെ പേരിൽ കേസെടുക്കുകയും ചെയ്തിരുന്നു. ഇവരിൽ ആറുപേരെ അറസ്റ്റു ചെയ്തു. ഡയറക്ടർമാരായ സി.ടി. തോമസ്, ഷംസീർ എന്നിവർ ഏറെ നാളത്തെ ജയിൽവാസത്തിനുശേഷം ജാമ്യത്തിലിറങ്ങി. പിന്നീട് കോടതിയിൽ ഹാജരാകാത്തതിനാൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. കേസിലെ മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവർ വിദേശത്തേക്ക് കടന്നതായാണ് അഭ്യൂഹം. പെണ്കുട്ടികളുടെ വിവാഹത്തിനുവേണ്ടിയും മറ്റും പണം നിക്ഷേപിച്ചവർ നിരവധിയാണ്.
ഫിനോമിനൽ: അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി
01:14 AM Jan 22, 2019 | Deepika.com