കൊച്ചി: ശബരിമല വിഷയത്തെക്കുറിച്ച് കമ്യൂണിസ്റ്റുകാർക്കല്ലാതെ മറ്റാർക്കും അഭിപ്രായം പറയാൻ പാടില്ലാത്ത അവസ്ഥയാണുള്ളതെന്ന് യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ. കെപിസിസി വിചാർ വിഭാഗം കൊച്ചിയിൽ സംഘടിപ്പിച്ച അന്യോന്യം എന്ന ദ്വൈമാസ സംവാദ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് അഭിപ്രായം പറഞ്ഞ അമൃതാനന്ദമയിക്കെതിരേയുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം അതിനു തെളിവാണ്.
മോശം പ്രതിച്ഛായയുള്ള ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് ശബരിമല ആചാരങ്ങളെപ്പറ്റി വിശദീകരിക്കാൻ പോലീസ് സംരക്ഷണയിൽ അവസരം നൽകിയ സിപിഎമ്മാണ് ഇപ്പോൾ അമൃതാനന്ദമയിയെ വിമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ യുവതീപ്രവേശനത്തിനെതിരേ വിധി പറഞ്ഞ ഹൈക്കോടതി ജഡ്ജിയെ പരിഹസിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് കോടതിയലക്ഷ്യമാണ്. ശബരിമല വിഷയം വന്നപ്പോൾ മാത്രം നവോത്ഥാനം പറഞ്ഞവരല്ല കോണ്‍ഗ്രസ്. നവോത്ഥാനത്തെ ഒരു കർമപരിപാടിയായി അംഗീകരിച്ച ഇന്ത്യയിലെ ഏക രാഷ്ട്രീയ പാർട്ടിയാണ് കോണ്‍ഗ്രസ്. 1924ൽ മഹാത്മാഗാന്ധിയാണു നവോത്ഥാനത്തെ കർമപരിപാടിയാക്കിയുള്ള അജണ്ട തയാറാക്കിയത്.
വിശ്വാസത്തെയും അവിശ്വാസത്തെയും രണ്ടായി കാണാനുള്ള കാഴ്ചപ്പാടാണ് വേണ്ടത്. നവോത്ഥാനമെന്നതു ജനങ്ങളെ തമ്മിൽ വേർതിരിക്കാനുള്ളതല്ല, പൊതുസമൂഹത്തിലേക്ക് കൈപിടിച്ചുയർത്തുന്നതാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന പൊതുസമൂഹ രൂപീകരണമാണ് കോണ്‍ഗ്രസിന്റെ നവോത്ഥാനമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി വിചാർ വിഭാഗം ജില്ലാ ചെയർമാൻ ഷൈജു കേളന്തറ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ജോണ്സണ് സ്വാഗതം പറഞ്ഞു.
ശബരിമല : കമ്യൂണിസ്റ്റുകാർക്കല്ലാതെ മറ്റാർക്കും അഭിപ്രായം പറയാനാകാത്ത അവസ്ഥ: ബെന്നി ബഹനാൻ
01:14 AM Jan 22, 2019 | Deepika.com