പത്തനംതിട്ട: അപ്പർകുട്ടനാടിന്റെ ഭാഗമായ തിരുവല്ല വേങ്ങൽ പാടശേഖരത്തു നെല്ലിനു മരുന്ന് തളിക്കുന്നതിനിടെ അസ്വസ്ഥതയുണ്ടായ കർഷകത്തൊഴിലാളികളിൽ രണ്ടു പേർ മരിച്ചതിനെത്തുടർന്ന് നടപടികളുമായി കൃഷി വകുപ്പ്. അത്യാഹിതമുണ്ടായ പ്രദേശം 24നു കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ സന്ദർശിക്കും. മുന്നോടിയായി കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പാടശേഖരങ്ങളിൽ അന്വേഷണത്തിനെത്തി.
പാടശേഖരങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനികൾ, ഇവയുടെ ഉപയോഗം എന്നിവ സംബന്ധിച്ച് ഇതേവരെ മൗനത്തിലായിരുന്ന കൃഷിവകുപ്പ് അത്യാഹിതത്തെത്തുടർന്ന് പരിശോധനകളുമായി രംഗത്തിറങ്ങി.
കീടനാശിനികളും വളവും വിൽക്കുന്ന കേന്ദ്രങ്ങളിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി. എന്നാൽ, മരുന്ന് ഉപയോഗത്തെ സംബന്ധിച്ച് നിർദേശങ്ങൾ നൽകാതിരുന്നതിൽ ഉദ്യോഗസ്ഥർക്കു മറുപടിയില്ല. അത്യാഹിതമുണ്ടായ വേങ്ങൽ പാടശേഖരത്തിന്റെ പരിധിയിലെ പെരിങ്ങര കൃഷിഭവനിൽ കൃഷി ഓഫീസർ പോലുമുണ്ടായിരുന്നില്ല.
കാർഷിക പ്രശ്നങ്ങൾ പരിഹാരമില്ലാതെ തുടരുന്നതിനൊപ്പം വളം, മരുന്ന് എന്നിവയുടെ വില്പനയിലാണ് പരാതികളേറെയുള്ളത്. സർക്കാർ സംവിധാനങ്ങളിലൂടെ ഇവ വിതരണം ചെയ്യാത്തതിനാൽ സ്വകാര്യ ഏജൻസികൾ കർഷകരെ ചൂഷണം ചെയ്യുന്നുണ്ട്.
നിരോധിക്കപ്പെട്ട കീടനാശിനികൾ അടക്കം വിപണിയിൽ എത്തുന്നത് ഇത്തരത്തിലാണ്. നിരോധിക്കപ്പെട്ട ഫ്യുരഡാൻ അടക്കമുള്ള മരുന്നുകൾ അപ്പർകുട്ടനാട് പ്രദേശത്ത് വ്യാപകമായി നൽകുന്നുവെന്നു പരാതിയുണ്ട്. വാങ്ങുന്ന കീടനാശിനികളുടെ ഉപയോഗക്രമത്തെ സംബന്ധിച്ചു കർഷകർക്കു ശാസ്ത്രീയാടിസ്ഥാനത്തിൽ വിവരണം നൽകാൻ നാളുകളായി സംവിധാനങ്ങളില്ല. മരുന്നു വാങ്ങുന്ന കടകളിൽനിന്നാണ് പലപ്പോഴും കർഷകർക്ക് ഉപയോഗക്രമവും പറഞ്ഞു കൊടുക്കുന്നത്. കർഷകർക്ക് ദേഹാസ്വാസ്ഥ്യത്തിനു കാരണമായ കീടനാശിനി ഉപയോഗിക്കുന്നതിൽ വിലക്കില്ലെങ്കിലും ഉപയോഗ ക്രമത്തിലെ പാളിച്ചയാണ് കർഷകർക്കു വിനയായത്.
അപ്പർകുട്ടനാട് പ്രദേശത്ത് ഏറ്റവുമധികം നെൽകൃഷിയുള്ള പെരിങ്ങര പഞ്ചായത്തിലെ വേങ്ങൽ ഇരുകരപ്പാടത്തു കഴിഞ്ഞ വ്യാഴാഴ്ച പകൽ കീടനാശിനി തളിച്ച കർഷകത്തൊഴിലാളികൾക്കാണ് അത്യാഹിതമുണ്ടായത്. രണ്ടുപേർ ശനിയാഴ്ച മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേരുടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്.രണ്ടു മാസത്തോളമായ നെല്ലിന് ഇലചുരുട്ടിപ്പുഴുവിനെ പ്രതിരോധിക്കാനുള്ള മരുന്നാണ് തളിച്ചത്.
ക്യുനാൽഫോസ്, സൈപർമെത്രിൻ എന്നിവയുടെ സംയുക്തമാണ് ഉപയോഗിച്ചതെന്നു പറയുന്നു. പച്ചക്കറികളിലാണ് സാധാരണ ഈ മരുന്ന് കൃഷിവകുപ്പ് ശിപാർശ ചെയ്യുന്നത്. കുറഞ്ഞ അളവിൽ മാത്രമേ ഇതുപയോഗിക്കാൻ പാടുള്ളൂ.
ഒരു ലിറ്ററിൽ പരമാവധി മൂന്നു മില്ലിലിറ്റർ മരുന്നു ചേർക്കാനാണ് ശിപാർശ ചെയ്യാറുള്ളത്. എന്നാൽ, നെല്ലിന് കർഷകർ ഇതുപയോഗിക്കുന്പോൾ പത്തു മുതൽ 30 മില്ലിലിറ്റർ വരെ ഉപയോഗിക്കാറുണ്ട്. കാർഷിക സർവകലാശാല അംഗീകരിച്ച കീടനാശിനികൾ മാത്രമേ അംഗീകൃത വില്പന കേന്ദ്രങ്ങളിലൂടെ വിൽക്കാൻ അനുവാദമുള്ളൂ.
എന്നാൽ, വില്പനയ്ക്ക് എത്തിച്ചിട്ടുള്ള മരുന്നുകളും വളവും പരിശോധിക്കാൻ സംവിധാനങ്ങളില്ല. കഴിഞ്ഞ ദിവസത്തെ അത്യാഹിതത്തത്തുടർന്നു മാത്രമാണ് കടകളിൽ പരിശോധന നടന്നത്. ഓരോ പാടശേഖരവും സന്ദർശിച്ച് നെല്ലിന്റെ രോഗത്തിനും വളർച്ചയ്ക്കും അനുസൃതമായി മരുന്ന് നിർദേശിക്കണമെന്നാണു കൃഷിവകുപ്പിന്റെ ചട്ടം.
അംഗീകൃത വില്പനശാലകളിലൂടെ മാത്രമേ മരുന്നുകൾ നൽകാവൂവെന്നും വില്പനകേന്ദ്രങ്ങൾ പരിശോധിച്ചു റിപ്പോർട്ട് നൽകണമെന്നും കാണിച്ച് കൃഷിവകുപ്പ് കഴിഞ്ഞയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ, വേങ്ങലിലെ അത്യാഹിതത്തത്തുടർന്നാണ് പരിശോധനകളുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. വേങ്ങലിൽ അപകടമുണ്ടായ പാടശേഖരത്ത് ഉപയോഗിച്ച മരുന്ന് വില്പന നടത്തിയ സ്ഥാപനം അടപ്പിച്ചു. സ്ഥാപനത്തിനു ലൈസൻസുണ്ടായിരുന്നുവെങ്കിലും താത്കാലിക നടപടിയായിട്ടാണ് അടപ്പിച്ചത്.
ബിജു കുര്യൻ
അത്യാഹിതം ഉണ്ടായപ്പോൾ കൃഷിവകുപ്പ് ഉണർന്നു, കീടനാശിനി വില്പനയ്ക്കു നിയന്ത്രണം
01:13 AM Jan 22, 2019 | Deepika.com