കൊച്ചി: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിനെ അമ്മയെ കാണാൻ ഹൈക്കോടതി അനുമതിയോടെ കൊച്ചിയിലെത്തിച്ചു. മൂന്നു ദിവസം പകൽ അമ്മയോടൊപ്പം കഴിയാനാണു കർശന വ്യവസ്ഥകളോടെ കോടതി അനുവദിച്ചിരിക്കുന്നത്. രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചുവരെ നിഷാമിന് അമ്മയ്ക്കൊപ്പം കഴിയാം.
പോലീസ് സുരക്ഷയിൽ ഇന്നലെ രാവിലെയാണ് അമ്മ സുബൈദ താമസിക്കുന്ന എറണാകുളം കടവന്ത്രയിലെ ഫ്ളാറ്റിൽ എത്തിച്ചത്. അമ്മയെ കാണാനല്ലാതെ മറ്റാരുമായും ബന്ധപ്പെടാനോ ഫോണ് ഉപയോഗിക്കാനോ നിഷാമിന് അനുവാദമില്ല. ഇന്നലെ വൈകിട്ടോടെ എറണാകുളം സബ് ജയിലിലേക്കു കൊണ്ടുപോയ നിഷാമിനെ ഇന്നും നാളെയും ഇത്തരത്തിൽ ഫ്ളാറ്റിൽ എത്തിക്കും. നാളെ വൈകിട്ട് നിഷാമിനെ തിരികെ പുജപ്പുര ജയിലിലേക്കു കൊണ്ടുപോകും.
ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് ഒരാഴ്ചത്തെ അടിയന്തര പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അമൽ നിഷാം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. അടിയന്തര പരോൾ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ലെങ്കിലും ഫ്ളാറ്റിൽ രോഗബാധിതയായി കഴിയുന്ന അമ്മ സുബൈദയെ കാണാൻ മൂന്നു ദിവസത്തേക്കു കർശന ഉപാധികളോടെ അനുമതി നൽകുകയായിരുന്നു.
തൃശൂരിലെ ഫ്ളാറ്റ് സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നിഷാമിനെ 2015 ജനുവരി 29 നാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2016 ൽ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
അമ്മയെ കാണാൻ മുഹമ്മദ് നിഷാം കോടതി അനുമതിയോടെ കൊച്ചിയിൽ
01:13 AM Jan 22, 2019 | Deepika.com