നെടുമ്പാശേരി: കൊച്ചിയിൽനിന്നുള്ള കണക്ഷൻ വിമാനം ലഭിക്കാതിരുന്നതിനെത്തുടർന്നു ദുരിതത്തിലായ സിംഗപ്പൂർ സ്വദേശിനിയായ യാത്രക്കാരി ഇൻഡിഗോ വിമാനക്കമ്പനിക്കെതിരേ രേഖാമൂലം പരാതി നൽകി. കഴിഞ്ഞ 19നു മുംബെയിൽനിന്ന് 6.50ന് കൊച്ചിയിലേക്കു പുറപ്പെടുന്ന ഇൻഡിഗോ എക്സ്പ്രസിലെ യാത്രക്കാരിയായിരുന്ന അസീസ ജലാലുദീൻ ആണു പരാതിക്കാരി. 6.50ന് പുറപ്പെടുന്ന വിമാനം രാത്രി ഒമ്പതിന് കൊച്ചിയിലെത്തണം. 11.15ന് കൊച്ചിയിൽനിന്നു സിംഗപ്പൂരിലേക്കു മിലിന്റോ വിമാനത്തിനും അസീസ ടിക്കറ്റ് എടുത്തിരുന്നു.
മുംബെയിൽനിന്ന് ഇൻഡിഗോ വിമാനം പുറപ്പെടാൻ നാല് മണിക്കൂറോളം വൈകി. ഇതോടെ അസീസക്ക് കണക്ഷൻ വിമാനം ലഭിച്ചില്ല. സമയം വൈകിയതോടെ മുംബെയിലെ ഇൻഡിഗോ അധികൃതരുമായി സംസാരിച്ചപ്പോൾ മുംബെയിൽനിന്നു സിംഗപ്പൂരിലേക്കു പോകാൻ ബദൽ സംവിധാനം ഒരുക്കാമെന്ന് ആദ്യം വാഗ്ദാനം നൽകിയെങ്കിലും പിന്നീട് പാലിച്ചില്ല.
ഒടുവിൽ കൊച്ചിയിൽനിന്ന് ഇൻഡിഗോ സൗകര്യമൊരുക്കുമെന്ന് പറഞ്ഞ് അവസാന നിമിഷം കൊച്ചിയിലേക്കു വിട്ടു. കൊച്ചിയിലെത്തിയപ്പോൾ ഇവിടത്തെ ഇൻഡിഗോ ജീവനക്കാർ നിരുത്തരവാദിത്വപരമായാണ് പെരുമാറിയതെന്നാണു പരാതി.
ഒടുവിൽ കൊച്ചിയിൽനിന്നു സ്വന്തം ചെലവിൽ മറ്റൊരു ടിക്കറ്റ് എടുത്ത് ട്രിച്ചിയിലേക്കും അവിടെനിന്നു സിംഗപ്പൂരിലേക്കും പോകുകയായിരുന്നു. ധനനഷ്ടവും സമയനഷ്ടവും നേരിട്ടതിനെത്തുടർന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇൻഡിഗോയ്ക്കെതിരേ പരാതി നൽകിയത്. ബിസിനസ് ആവശ്യത്തിനായി സ്ഥിരം വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നയാളാണ് അസീസ.
കണക്ഷൻ വിമാനം ഇല്ല, വിമാനക്കമ്പനിക്കെതിരേ യാത്രക്കാരി
01:13 AM Jan 22, 2019 | Deepika.com