കട്ടപ്പന: അഞ്ചുരുളി ജലാശയത്തിൽ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങൾ കണ്ടത്തി. പാന്പാടുംപാറ ആശാൻപടി പുളിവള്ളിൽ മനേഷ് മോഹനൻ(30), പാന്പാടുപാറ നെല്ലിപ്പാറ സ്വദേശിനി സൗമ്യ (28) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്. ഇരുവരുടെയും കൈകൾ തുണികൊണ്ട് ബന്ധിച്ചനിലയിലായിരുന്നു. സൗമ്യ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്.
ഇന്നലെ രാവിലെ പത്തോടെ അഞ്ചുരുളിയിലെത്തിയ സഞ്ചാരികളാണ് തടാകത്തിൽ രണ്ടു മൃതദേഹങ്ങൾ ഒഴുകിനടക്കുന്നത് കണ്ടത്. സഞ്ചാരികൾ സമീപത്തെ വ്യാപാരികളെ വിവരമറിയിച്ചു. വ്യാപാരികൾ പോലീസിൽ അറിയിക്കുകയുമായിരുന്നു. മൃതദേഹങ്ങൾക്കു മൂന്നു ദിവസത്തെ പഴക്കമുണ്ട്.
അഞ്ചുരുളി തടാകത്തിനുസമീപം ഇവർ വന്നതെന്നു കരുതുന്ന ഓട്ടോറിക്ഷ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഓട്ടോറിക്ഷയിൽനിന്ന് 7,000 രൂപയും പോലീസ് കണ്ടെത്തി. മൂന്നു ദിവസമായി തടാകത്തിനു സമീപം ഓട്ടോറിക്ഷ കിടക്കുന്നതു നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഉടമസ്ഥനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
കഴിഞ്ഞ 18 മുതൽ സൗമ്യയെയും മനേഷിനെയും കാണാനില്ലെന്നു ബന്ധുക്കൾ നെടുങ്കണ്ടം പോലീസിൽ പരാതി നൽകിയിരുന്നു. സൗമ്യ ആഭരണങ്ങളെല്ലാം അണിഞ്ഞ നിലയിലാണ്.
കട്ടപ്പന പോലീസും ഫയർഫോഴ്സും എത്തിയാണ് മൃതദേഹങ്ങൾ തടാകത്തിൽനിന്നു പുറത്തെടുത്തത്. ബന്ധുക്കളെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. കട്ടപ്പന എസ്ഐ സന്തോഷ് സജീവന്റെ നേതൃത്വത്തിൽ മേൽനടപടി പൂർത്തീകരിച്ച ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.
അഞ്ചുരുളി ജലാശയത്തിൽ യുവാവും യുവതിയും മരിച്ചനിലയിൽ
12:56 AM Jan 22, 2019 | Deepika.com