സുൽത്താൻ ബത്തേരി: ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം പരിഹരിക്കാനുള്ള മേൽപ്പാല പദ്ധതിക്ക് അനുമതി ലഭ്യമാക്കാൻ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തോടും കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തോടും ചർച്ച നടത്തി ആറ് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരും നീലഗിരി-വയനാട് എൻഎച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റിയും സമർപ്പിച്ച അപ്പീലിലാണ് ഉത്തരവ്.
മേൽപ്പാല പദ്ധതിക്ക് തങ്ങൾ അനുകൂലമാണെങ്കിലും ചെലവിന്റെ പകുതി നൽകാമെന്നും കേന്ദ്ര റോഡ്ഗതാഗത-ഹൈവേ മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ രണ്ട് വകുപ്പുകൾ തമ്മിൽ പദ്ധതിക്ക് അനുമതി നൽകുന്നതുസംബന്ധിച്ച് അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതായി അഡ്വക്കറ്റ് ജനറൽ കെ.കെ. വേണുഗോപാൽ കോടതിയെ ബോധിപ്പിച്ചു. തുടർന്നാണ് രണ്ട് മന്ത്രാലയങ്ങളോടും ചർച്ചനടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടത്.
ആക്ഷൻ കമ്മിറ്റിക്കുവേണ്ടി സീനിയർ അഭിഭാഷകൻ റിട്ടയേർഡ് ജസ്റ്റീസ് പി.എൻ. രവീന്ദ്രൻ, പി.എസ്. സുധീർ എന്നിവർ ഹാജരായി. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ചെലവിന്റെ പകുതി വഹിക്കാൻ തയാറാവുകയാണെന്ന് കേരള സർക്കാർ സുപ്രീംകോടതിയിൽ സത്യവാംഗ്മൂലം ഫയൽ ചെയ്തിരുന്നു. ഇതോടെ മേൽപ്പാല പദ്ധതിയുടെ സാങ്കേതിക തടസങ്ങൾ മാറിക്കഴിഞ്ഞു. ഇനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയാണ് ആവശ്യമുള്ളത്. അനുമതിക്കുവേണ്ടി ഇതുവരെ ആരും വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിട്ടില്ല. രാത്രിയിൽ മാത്രമല്ല പകലും ബന്ദിപ്പൂർ, വയനാട് വന്യജീവി സങ്കേതങ്ങളിലെ വാഹനഗതാഗതവും വന്യജീവി വിഹാരവും സുഗമമാക്കാൻ വേണ്ടിയുള്ളതാണ് മേൽപ്പാല പദ്ധതി.
രാത്രിയാത്ര നിരോധനം: റിപ്പോർട്ട് സമർപ്പിക്കണമെന്നു സുപ്രീംകോടതി
12:55 AM Jan 22, 2019 | Deepika.com