തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്ന് മാതാ അമൃതാനന്ദമയി. ക്ഷേത്രങ്ങളെ കുറിച്ചും ആരാധനയെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തതാണ് ഈ പ്രശ്നങ്ങൾക്കു കാരണമെന്നും ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ പുത്തരിക്കണ്ടം മൈതാനത്തു സംഘടിപ്പിച്ച അയ്യപ്പ ഭക്തസംഗമം ഉദ്ഘാടനം ചെയ്തു മാതാ അമൃതാനന്ദമയി പറഞ്ഞു.
ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രതിഷ്ഠാ സങ്കൽപ്പങ്ങളുണ്ട്. അതിനെ അവഗണിക്കുന്നത് ശരിയല്ല. ഓരോ ക്ഷേത്രങ്ങളിലും ഓരോ ആചാരങ്ങളാണുള്ളത്. പാരന്പര്യമായ അത്തരം വിശ്വാസങ്ങളും ആചാരങ്ങളും പാലിച്ചില്ലെങ്കിൽ അത് ക്ഷേത്രസാഹചര്യത്തെ ബാധിക്കും. മാറ്റം ആവശ്യമാണ്. പക്ഷേ ക്ഷേത്രത്തെയും ആചാരങ്ങളെയും മറന്നുള്ള മാറ്റങ്ങൾ പാടില്ല. ആചാരങ്ങൾ നഷ്ടപ്പെട്ടാൽ മൂല്യങ്ങൾ ഇല്ലാതെയാകും. ക്ഷേത്രങ്ങൾ സംസ്കാരത്തിന്റെ തൂണുകളാണെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.
ശബരിമല യുവതീപ്രവേശന വിഷയത്തിൽ കോടിക്കണക്കിനു വിശ്വാസികളുടെ വികാരം മാനിക്കപ്പെടണമെന്ന് ആർട്ട് ഓഫ് ലിവിംഗ് ആചാര്യൻ ശ്രീശ്രീ രവിശങ്കർ അയ്യപ്പ ഭക്തസംഗമത്തിൽ വായിക്കാൻ അയച്ചു നൽകിയ സന്ദേശത്തിൽ പറഞ്ഞു. സ്ത്രീ-പുരുഷ സമത്വത്തെ അനുകൂലിക്കുന്നു. എന്നാൽ, അതിന്റെ പേരിൽ സമൂഹത്തിന്റെ ഘടനയെ തകർക്കരുത്.
മതസൗഹാർദത്തിനും സ്ത്രീപുരുഷ സമത്വത്തിനും പേരുകേട്ട സംസ്ഥാനമാണ് കേരളം. എന്നാൽ കോടിക്കണക്കായ വിശ്വാസികളുടെ വികാരവും മാനിക്കപ്പെടണം. അവർക്ക് ആചാരങ്ങൾ പാലിക്കാനുള്ള അവകാശമുണ്ട്. അതിനെ നമ്മൾ മാനിക്കണമെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.
ക്ഷേത്രത്തിലെ ആചാരങ്ങൾ മാറ്റേണ്ടത് മതേതര കോടതിയോ മതേതര സർക്കാരോ അല്ലെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. മുൻ ഡിജിപി ടി.പി. സെൻകുമാർ സ്വാഗതം പറഞ്ഞു.
ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് അയ്യപ്പഭക്ത സംഗമം
01:06 AM Jan 21, 2019 | Deepika.com