തൃശൂർ: നാടകത്തെയും നാടക കലാകാരന്മാരെയും അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി സ്ഥിരം നാടകവേദി സജ്ജീകരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നു മന്ത്രി എ.കെ. ബാലൻ. ഇതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തുന്ന പ്രവർത്തനത്തിലാണു സർക്കാരെന്നും മന്ത്രി പറഞ്ഞു. കേരള സംഗീത നാടക അക്കാദമിയിൽ 11-ാമത് അന്താരാഷ്ട്ര നാടകോത്സവം-ഇറ്റ്ഫോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കലാകാരന്മാർക്ക് അവരുടെ കഴിവുകൾക്കനുസരിച്ചുള്ള അംഗീകാരം നൽകാൻ സർക്കാർ എപ്പോഴും മുൻഗണന നൽകുന്നുണ്ട്. നാടകത്തിന്റെ ജനകീയത ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കും. പ്രളയത്തെ തുടർന്ന് വ്രണപ്പെട്ട മനസുകളെ കൂട്ടിയോജിപ്പിക്കാൻ അന്താരാഷ്ട്ര നാടകോത്സവത്തിനു കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ അക്കാദമിയുടെ 2019 ലെ അമ്മന്നൂർ പുരസ്കാരം മന്ത്രി, നാടക പ്രവർത്തകൻ പ്രസന്നയ്ക്കു സമ്മാനിച്ചു.സംഗീതനാടക അക്കാദമി ചെയർപേഴ്സണ് കെപിഎസി ലളിത അധ്യക്ഷയായി. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഫെസ്റ്റിവൽ പുസ്തകത്തിന്റെയും വാർത്താപത്രികയുടെയും പ്രകാശനം ഫെസ്റ്റിവൽ ഡയറക്ടർ അരുന്ധതി നാഗിനു നൽകി നിർവഹിച്ചു.
ഫെസ്റ്റിവൽ ഡയറക്ടർ ജി. കുമാരവർമ പ്രശസ്തിപത്രം വായിച്ചു. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ, ഫെസ്റ്റിവൽ ഡയറക്റ്റർ എം.കെ. റെയ്ന, പുരസ്കാര ജേതാവ് പ്രസന്ന തുടങ്ങിയവർ പ്രസംഗിച്ചു.
സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് അംഗം ഫ്രാൻസിസ് ടി. മാവേലിക്കര തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് രാസയ്യ ലോഹനാഥൻ സംവിധാനം ചെയ്ത ബിറ്റർ നെക്ടർ, ദ വെൽ എന്നീ നാടകങ്ങളും സാക്സഫോണ് കച്ചേരിയും അരങ്ങേറി. കടിയെണക്കം മരത്താള വാദ്യത്തോടെയാണു ചടങ്ങുകൾ ആരംഭിച്ചത്. ആറു വിദേശ നാടകങ്ങളടക്കം 13 നാടകങ്ങളാണ് ഇത്തവണ മേളയിലുള്ളത്.
നാടകത്തിന്റെ ഉയർച്ചയ്ക്കു സ്ഥിരം നാടകവേദി: മന്ത്രി എ. കെ. ബാലൻ
12:58 AM Jan 21, 2019 | Deepika.com