കൊച്ചി: ഒപ്പം പഠിച്ചവർക്കും മുൻഗാമികൾക്കും ഇടയിൽ ’അതിഥി’ താരമായി കുഞ്ചാക്കോ ബോബൻ. കൊച്ചി ഐഎംഎ ഹൗസിൽ നടന്ന ചങ്ങനാശേരി എസ്ബി കോളജ് പൂർവവിദ്യാർഥി സംഗമത്തിലായിരുന്നു എസ്ബിയിലെ പൂർവവിദ്യാർഥിയായ താരത്തിന്റെ അതിഥി പ്രവേശനം.
ഡോക്ടറാകാനാണ് അപ്പനും അമ്മയും തന്നെ എസ്ബി കോളജിലേക്കു പഠിക്കാനയച്ചത്. അതുണ്ടായില്ലെങ്കിലും ജീവിതത്തിൽ വഴിത്തിരിവായ ഒട്ടനവധി മുഹൂർത്തങ്ങൾക്ക് സാക്ഷിയായത് എസ്ബി കോളജാണെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു.
എസ്ബി കോളജിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പൽ ഫാ.ജോണ് ജോസഫിന്റെ ഓർമകളിൽ കുഞ്ചാക്കോ ഇടയ്ക്കു കടന്നുവന്നു. മിടുക്കനായ വിദ്യാർഥിയായിരുന്ന കുഞ്ചാക്കോ, ഡോക്ടറായില്ലെങ്കിലും ‘ഡോക്ടർ ലൗ’ ആയത് എസ്ബിയിലാണെന്നു പറഞ്ഞപ്പോൾ സദസിൽ നിലയ്ക്കാത്ത കരഘോഷം. കുഞ്ചാക്കോയുടെ സിനിമാഷൂട്ടിംഗ് സ്മരണകളും എസ്ബി കാന്പസിലുണ്ട്.
93 വയസുള്ള കൊച്ചി പുതുമന ജോസും ഭാര്യയും പ്രായം മറന്ന് എസ്ബിയുടെ ഓർമകളിൽ അലിഞ്ഞുചേർന്നു. പൂർവവിദ്യാർഥികളായ ഹൈക്കോടതി ജസ്റ്റീസ് എ.എം. ബാബു, ജസ്റ്റീസ് സിറിയക് ജോസഫ്, വൈസ് പ്രിൻസിപ്പൽ ഫാ. റെജി പ്ലാത്തോട്ടം, ഫാ.ജോർജ് മഠത്തിപ്പറന്പിൽ തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.
ഡോ.ഫിലിപ്പ് അഗസ്റ്റിൻ കുഞ്ചാക്കോ ബോബനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഏറ്റവും പ്രായം കൂടിയതും പ്രായം കുറഞ്ഞതുമായ പൂർവവിദ്യാർഥികളെയും ഡോ.ഫിലിപ്പ് അഗസ്റ്റിന്റെ മകനും ഗ്യാസ്ട്രോ എന്ററോളജിസ്റ്റുമായ ഡോ.സിറിയക് എബി ഫിലിപ്സിനെയും അസോസിയേഷൻ സെക്രട്ടറി പ്രഫ.റോബിൻസ് ഏബ്രഹാം ആദരിച്ചു.
എസ്ബി കോളജ് പൂർവവിദ്യാർഥി സംഗമത്തിൽ താരമായി കുഞ്ചാക്കോ ബോബൻ
12:58 AM Jan 21, 2019 | Deepika.com