മണർകാട്(കോട്ടയം): ശബരിമല തീർഥാടകരുമായി എത്തിയ കെഎസ്ആർടിസി ലോ ഫ്ളോർ ജൻറം ബസ് നിയന്ത്രണം വിട്ടു കുഴിയിലേക്ക് മറിഞ്ഞ് 30 തീർഥാടകർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ രണ്ടോടെ ദേശീയപാതയിൽ( കെകെ റോഡ്) മണർകാടിനു സമീപം എരുമപ്പെട്ടിയിലായിരുന്നു അപകടം.
പന്പയിൽ നിന്നും തീർഥാടകരുമായി എറണാകുളത്തിനു പോകുകയായിരുന്നു ബസ്. നിയന്ത്രണം വിട്ട ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ പാന്പാടി താലൂക്ക് ആശുപത്രി, മണർകാട് സെന്റ് മേരീസ് ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മണർകാട്, പാന്പാടി പോലീസും പാന്പാടിയിലെ ഫയർഫോഴ്സും സ്ഥലത്തെ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പശ്ചിമ ബംഗാൾ സ്വദേശികളായ ശങ്കർ റാവു (32), ഭാസ്കർ റാവു (45), ഷണ്മുഖ റാവു(65), രമേശ്(43), സുധീർ(35) വെങ്കിടേഷ്(58), വി. രമണ(58), നന്ദറാവു(43), നവീൻകുമാർ (31) സായ്കുമാർ (40), വിനയ്കുമാർ(25), ലക്ഷ്മണ റാവു(41), പെരിയകുമാർ (32), ഉപേന്ദ്രകുമാർ (30), മുകുന്ദറാവു (50), വെങ്കടേഷ് (29), ആന്ധ്ര സ്വദേശികളായ ചെട്ടി ബാബു (43), കാർത്തിക് (47), നോർത്ത് പറവൂർ സ്വദേശികളായ രഞ്ജിത്ത് (31), രാജേഷ് കുമാർ (30) എന്നിവരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. എറണാകുളം സ്വദേശി സ്മിജോ (45), മനോജ് കുമാർ(35), ചെങ്ങന്നൂർ സ്വദേശി പുഷ്കരൻ, വിഴിഞ്ഞം സ്വദേശി രതീഷ് , എറണാകുളം സ്വദേശി രഞ്ജിത്ത് എന്നിവരെ മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോ ഫ്ളോർ ബസ് മറിഞ്ഞ് 30 ശബരിമല തീർഥാടകർക്കു പരിക്ക്
12:58 AM Jan 21, 2019 | Deepika.com