തിരുവനന്തപുരം: കഴിഞ്ഞവർഷം സംസ്ഥാനത്തുണ്ടായ റോഡപകടങ്ങളിൽ പൊലിഞ്ഞത് 4,199 ജീവനുകൾ. മുൻ വർഷത്തെ അപേക്ഷിച്ചു റോഡ് അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം ഉയർന്നു. 2017ൽ 4,131 പേരാണു റോഡ് അപകടങ്ങളിൽ മരിച്ചത്.
കഴിഞ്ഞവർഷം റോഡ് അപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റത് 31,611 പേർക്കാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ചു ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണവും ഉയർന്നു. 2017 ൽ 29,733 പേർക്കും 2016 ൽ 30,100 പേർക്കും ഗുരുതരമായി പരിക്കേറ്റു. 2016, 2017, 2018 വർഷങ്ങളിൽ 91,444 പേർക്കാണ് വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റത്. 2016 ൽ 4,287 പേരും വാഹനാപകടങ്ങളിൽ മരണമടഞ്ഞു.
റോഡ് അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികളുമായി പോലീസും മോട്ടോർ വാഹന വകുപ്പും മുന്നോട്ടു പോകുന്നതിനിടെയാണ് അപകടങ്ങൾ വർധിച്ചത്.
2018 ൽ റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ പേരുടെ ജീവൻ നഷ്ടമായത് ആലപ്പുഴ ജില്ലയിലാണ്. 365 പേരാണ് ആലപ്പുഴയിലുണ്ടായ വാഹനാപകടങ്ങളിൽ മരിച്ചത്. മലപ്പുറവും(361) പാലക്കാടും (343) തിരുവനന്തപുരം റൂറലും (333) ആണ് തൊട്ടുപിന്നിൽ. തിരുവനന്തപുരം സിറ്റിയിൽ 187 പേർ ഇക്കാലയളവിൽ റോഡപകടങ്ങളിൽ മരിച്ചു. ഏറ്റവും കുറവ് മരണമുണ്ടായത് വയനാട് ജില്ലയിലാണ് - 73. 2017ലും ഏറ്റവും കൂടുതൽപേർ റോഡപകടത്തിൽ മരണമടഞ്ഞതും ആലപ്പുഴയിൽ തന്നെ- 407 പേർ. തൊട്ടുപിന്നിലുള്ളത് മലപ്പുറവും (385) പാലക്കാടും (384) തിരുവനന്തപുരം റൂറലും (325) തന്നെയാണ്.
തിരുവനന്തപുരം സിറ്റിയിൽ 172 പേരാണ് 2017 ൽ വാഹനാപകടങ്ങളിൽ മരണമടഞ്ഞത്. 68 പേർ മരിച്ച വയനാടാണ് ഏറ്റവും പിന്നിൽ. 2016 ൽ ഏറ്റവും കൂടുതൽപേർ വാഹനാപകടങ്ങളിൽ മരിച്ചത് മലപ്പുറം ജില്ലയിലാണ് - 402. എറണാകുളം റൂറലിൽ 367 പേരും പാലക്കാട് ജില്ലയിൽ 366 പേരും ആലപ്പുഴ ജില്ലയിൽ 356 പേരും തിരുവനന്തപുരം റൂറലിൽ 351 പേരും 2016 ൽ വാഹനാപകടത്തിൽ മരിച്ചു. ഇക്കാലയളവിൽ തിരുവനന്തപുരം സിറ്റിയിൽ വാഹനാപകടങ്ങളിൽ മരണമടഞ്ഞത് 180 പേരാണ്.
2018ൽ റോഡിൽ പൊലിഞ്ഞത് 4,199 ജീവനുകൾ
12:55 AM Jan 20, 2019 | Deepika.com