തിരുവനന്തപുരം: അയൽ സംസ്ഥാനത്തു നിന്നെത്തിച്ച 12 കോടി രൂപയുടെ 11 കിലോ ഹാഷിഷ് തിരുവനന്തപുരത്തു പിടികൂടി. ആന്ധ്രപ്രദേശിൽനിന്നു മയക്കുമരുന്ന് എത്തിച്ച രണ്ടു പേരെ എക്സൈസ് പിടികൂടി. ഇവരിൽ നിന്നു മയക്കുമരുന്ന് എത്തിക്കുന്നതിനുള്ള മുൻകൂർ തുകയായ മൂന്നു ലക്ഷം രൂപയുടെ ശ്രീലങ്കൻ കറൻസിയും ഡോളറും അടക്കം പിടികൂടി.
ഇടുക്കി ഉടുന്പൻചോല ഈട്ടിത്തോക്ക് കൊച്ചുപറന്പിൽ വീട്ടിൽ സാബു സേവ്യർ (41), തമിഴ്നാട് രാമനാഥപുരം തുരുവടനൈ കൊണ്ടിവില്ലേജിൽ അനീഷ്നഗറിൽ സാദിഖ് (40) എന്നിവരെയാണ് പിടികൂടിയത്. വിശാഖപട്ടണം യാരാ വില്ലേജിൽ താമസിക്കുന്ന സാബുസേവ്യറാണ് ഹാഷിഷ് എത്തിച്ചത്. തമിഴ്നാട് സ്വദേശി സാദിഖ് ഇടനിലക്കാരനാണ്. തിരുവനന്തപുരത്തു വില്പന നടത്തുന്നതിനായാണ് ഹാഷിഷ് എത്തിച്ചത്. ചെന്നൈ മെയിലിൽ എത്തിയ ഇവർ സ്റ്റേഷനു പുറത്തേക്ക് കടക്കവേ കൃപ തിയറ്ററിന് സമീപത്തുവച്ചാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. അനികുമാറും സംഘവും ഇവരെ കസ്റ്റഡിയിലെടുത്തത്.
അഡ്വാൻസായി നൽകിയ മൂന്നു ലക്ഷം രൂപ സാബുസേവ്യറിനു നൽകിയിരുന്നു. ബാക്കി തുക തിരുവനന്തപുരത്ത് എത്തുന്പോൾ നൽകുമെന്നായിരുന്നു അറിയിച്ചിരുന്നത്. രണ്ടു കവറുകളിലായി പായ്ക്ക് ചെയ്തിരുന്ന ഹാഷിഷ് ബാഗിൽ സൂക്ഷിക്കുകയായിരുന്നു. ഇവരിൽ നിന്ന് രണ്ട് മൊബൈൽഫോണുകളും കണ്ടെടുത്തു. പ്രതികളുടെ മൊബൈൽഫോണിലേക്ക് എത്തിയ കോളുകൾ എക്സൈസ് പരിശോധിക്കുന്നുണ്ട്. ഇവിടെ ആർക്കുവേണ്ടിയാണ് ഇത് എത്തിച്ചതെന്നും ഇവരുടെ കൂട്ടാളികളെ സംബന്ധിച്ചും മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു.
സാബുസേവ്യർ നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ്. രണ്ടുവർഷം മുൻപു വിശാഖപട്ടണത്തു നിന്ന് 400 കഞ്ചാവ് ചെടികൾ കണ്ടെത്തിയ കേസിൽ സാബുസേവ്യർ അറസ്റ്റിലായിരുന്നു. ഇയാൾക്ക് ഇടുക്കിയിലും നിരവധി മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ട്.
തിരുവനന്തപുരത്ത് 10 കിലോ ഹാഷിഷ് പിടിച്ചു; രണ്ടുപേർ അറസ്റ്റിൽ
12:42 AM Jan 20, 2019 | Deepika.com