തിരുവനന്തപുരം: ശബരിമലയിൽ കയറിയ യുവതികളുടേതെന്നു പറഞ്ഞു സുപ്രീംകോടതിയിൽ സമർപ്പിച്ച തെറ്റായ പട്ടിക പോലീസ് തിരുത്തും. ശബരിമല സന്ദർശനത്തിനായി വെർച്വൽ ക്യൂ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത മുഴുവൻ യുവതികളുടെയും വിവരങ്ങൾ പുനഃപരിശോധിക്കാനാണു നിർദേശിച്ചിട്ടുള്ളത്.
സുപ്രീംകോടതിയിൽ സമർപ്പിച്ച പട്ടിക വിവാദമായ സാഹചര്യത്തിലാണു പോലീസിന്റെ തിരുത്തൽ നടപടി. 51 യുവതികൾ ശബരിമലയിൽ കയറിയെന്നായിരുന്നു പട്ടികയിൽ പറഞ്ഞിരുന്നത്. എന്നാൽ, ഇവരിൽ ചിലർ പുരുഷന്മാരാണെന്നും ചില സ്ത്രീകൾ 50 വയസ് പിന്നിട്ടവരാമെന്നും പിന്നീടു വ്യക്തമായി. യുവതികളെന്നു രേഖപ്പെടുത്തിയിട്ടുള്ള പുരുഷന്മാരുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കും.
സുപ്രീംകോടതിയിൽ സമർപ്പിച്ച പട്ടികയിൽ ഗുരുതരമായ തെറ്റുകൾ സംഭവിച്ചതു സർക്കാരിനു നാണക്കേടായിരുന്നു. ഇതേത്തുടർന്ന് ഇന്നലെ ഉന്നതതല യോഗം ചേർന്നു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയും നിയമ സെക്രട്ടറിയും പങ്കെടുത്തു. പട്ടിക സമർപ്പിച്ച ഡിജിപി ലോക്നാഥ് ബെഹ്റയെയും യോഗത്തിൽ വിളിച്ചു വരുത്തി. പട്ടിക കോടതി അംഗീകരിച്ചില്ലെന്നും അതു ചോർന്നതിൽ ഗൂഢാലോചനയുണ്ടെന്നും ഉന്നതതല അന്വേഷണം വേണമെന്നും ഡിജിപി അറിയിച്ചതായാണു സൂചന.
കോടതി പരിഗണിച്ചില്ലെങ്കിലും ആരെങ്കിലും ഹർജി ഫയൽ ചെയ്താൽ രേഖകളുടെ ഭാഗമായ പട്ടികയിൽ തെറ്റു കടന്നുകൂടിയതിന് അതു സമർപ്പിച്ച ഉദ്യോഗസ്ഥനെതിരേ സ്വമേധയാ നടപടിയെടുക്കാൻ കോടതിക്കു കഴിയും. ഇതിനാലാണു പട്ടിക തിരുത്താൻ നിർദേശം നൽകിയത്. ശബരിമലയുടെ ചുമതലയുണ്ടായിരുന്ന മുഴുവൻ ഉന്നത ഉദ്യോഗസ്ഥരും ചേർന്നു തെറ്റുകൾ തിരുത്താനാണു നിർദേശം.
ശബരിമലയുടെ ചുമതലയുണ്ടായിരുന്ന എഡിജിപി അനിൽകാന്തിനോടു സംസ്ഥാന പോലീസ് മേധാവി വിശദീകരണം തേടിയിട്ടുണ്ട്. തെറ്റായ പട്ടിക തയാറാക്കാനുണ്ടായ സാഹചര്യം പരിശോധിച്ചു വിശദമായ റിപ്പോർട്ട് നൽകാനാണു നിർദേശം. ഡിജിപിയുടെ നിർദേശാനുസരണം പട്ടിക തിരുത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
അതിനിടെ, കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സമർപ്പിച്ച യുവതികളുടെ പട്ടികയിലെ പേരുകാരിൽ കൂടുതൽ പുരുഷന്മാരുണ്ടെന്നു കണ്ടെത്തി. പട്ടികയിൽ യുവതികളാണെന്നു പറഞ്ഞിരുന്ന മൂന്നു പേർ പുരുഷന്മാരാണെന്നു സ്ഥീരീകരിച്ചു. പട്ടികയിൽ പേരുള്ള സ്ത്രീകളിൽ ചിലർ 50 വയസിനു മുകളിൽ പ്രായമുള്ളവരാണെന്നും വ്യക്തമായി.
പത്തിനും 50നും മധ്യേ പ്രായമുള്ള 7564 പേരാണു ശബരിമല ദർശനത്തിനു വെർച്വൽ ക്യൂ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തത്. ആധാർ കാർഡ് അടക്കമുള്ള വിവരങ്ങളാണ് ഓണ്‍ലൈൻ രജിസ്ട്രേഷനു നൽകിയത്. ഇതിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള 51 യുവതികൾ ഓണ്‍ലൈൻ രജിസ്ട്രേഷൻ ഉപയോഗിച്ചു ശബരിമല കയറിയതായി പോലീസ് സുപ്രീംകോടതിയിൽ പട്ടിക ൽകി. ഇവരുടെ പേരുവിവരങ്ങളും വിലാസവും പുറത്തു വന്നതോടെ മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ പട്ടികയിൽ തെറ്റുകളുണ്ടെന്നു ബോധ്യമായതോടെ പോലീസും സർക്കാരും വെട്ടിലായി.
ശബരിമലയിൽ പോലീസിന്റെ വർച്വൽ ക്യൂ സംവിധാനം വഴി 16.2 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 8.6 ലക്ഷം പേർ ഓണ്‍ലൈൻ സംവിധാനം വഴി മലകയറിയെന്നാണു ഔദ്യോഗിക വിവരം.
പട്ടിക തിരുത്തേണ്ടതില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിൽ സമർപ്പിച്ച പട്ടിക തിരുത്തേണ്ട സാഹചര്യമില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ്.
ശബരിമലയിലെത്തുന്ന യുവതികളുടെ കൃത്യമായ വിവരം ശേഖരിക്കാൻ പോലീസിലും ദേവസ്വം ബോർഡിലും സംവിധാനമില്ല എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിലപാട്.
ഓണ്‍ലൈൻ വെർച്വൽ ക്യൂവിന്റെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണു പട്ടികയിലുള്ളത്. ഇത് അപേക്ഷകൻ സ്വമേധയാ നൽകുന്നതാണ്. ഇതുകൂടാതെ പട്ടിക സുപ്രീംകോടതി ആധികാരിക രേഖയായി പരിഗണിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ തിരുത്തേണ്ട സാഹചര്യമില്ലെന്നാണു മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്.
ശബരിമല കയറിയ യുവതികളുടെ തെറ്റായ പട്ടിക പോലീസ് തിരുത്തും
12:30 AM Jan 20, 2019 | Deepika.com