പത്തനംതിട്ട: എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം ആകാമെന്ന സുപ്രീംകോടതി വിധിയെത്തുടർന്നുണ്ടായ വിവാദങ്ങളിലും സംഘർഷങ്ങളിലും നിറഞ്ഞുനിന്ന മണ്ഡല, മകരവിളക്കു കാലത്തിനു പരിസമാപ്തി. രണ്ടു മാസത്തിലേറെ നീണ്ടുനിന്ന ശബരിമല തീർഥാടനകാലം അവസാനിക്കുകയാണെങ്കിലും യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല.
സെപ്റ്റംബർ 28നു സുപ്രീംകോടതിയുടെ വിധി വന്നതിനു ശേഷം നട തുറന്നപ്പോഴെല്ലാം സംഘർഷാത്മകമായ അന്തരീക്ഷമാണ് നിലനിന്നിരുന്നത്. ഇപ്പോഴും അതിനു മാറ്റമുണ്ടായില്ല. ഇതോടെ ശബരിമലയിലെ തീർഥാടകരുടെ എണ്ണത്തിൽ വൻ കുറവുണ്ടായി. വരുമാനത്തിലും കോടിക്കണക്കിനു രൂപയുടെ കുറവുണ്ട്. മൊത്തം വരുമാനത്തിൽ 75 കോടി രൂപയുടെ കുറവ് കഴിഞ്ഞ വർഷത്തേതിൽ ഉണ്ടെന്നു പറയുന്നു. കടകൾ ലേലത്തിൽ പോയതിന്റെ പണവും നടവരവിൽ ലഭിച്ച ചില്ലറകളും ലഭിക്കുന്പോൾ നഷ്ടത്തിൽ അല്പം കുറവുണ്ടായേക്കാം. മകരവിളക്കുകാലത്തു പോലും പലപ്പോഴും സന്നിധാനം ഒഴിഞ്ഞുകിടന്നു. മകരവിളക്കുദിനത്തിലും മുൻവർഷങ്ങളെ അപേക്ഷിച്ചു തീർഥാടകരുടെ വരവിൽ വൻ കുറവുണ്ടായി.
ശബരിമലയിൽ മാത്രമല്ല, കേരളത്തിലാകമാനം ഹർത്താലുകളും സമരകോലാഹലങ്ങളുമൊക്കെയായി തീർഥാടനകാലം സംഘർഷഭരിതവുമായിരുന്നു. മാസപൂജയുടെ ദിനങ്ങളിലേതുപോലെ മണ്ഡലകാലത്തിന്റെ ആദ്യദിനങ്ങളിൽ ശബരിമല ഏറെ സംഘർഷഭരിതമായി. സംഘപരിവാർ നേതാക്കളെ തടയുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തത് പ്രതിഷേധത്തിന്റെ രൂക്ഷത വർധിപ്പിച്ചു. സന്നിധാനത്തെ നിയന്ത്രണങ്ങളും രാത്രിയിൽ തങ്ങുന്നതു നിരോധിച്ചതും പ്രതിഷേധം വർധിപ്പിച്ചു. ഇതിനിടെ ശബരിമലയിൽ നാമജപം നടത്തിയവർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്തു.
യുവതീപ്രവേശന വിധിക്കുശേഷം നട തുറന്ന ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിലുണ്ടായ പ്രതിഷേധ, അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് എടുത്തിരിക്കുന്നത് 2012 കേസുകളാണ്. ഇതിൽ 67094 പേരെ പ്രതി ചേർത്തിട്ടുണ്ടെങ്കിലും തിരിച്ചറിഞ്ഞിട്ടുള്ളത് 10,561 പേരെയാണ്.ഇതിൽ 6650 പേർ ബിജെപിക്കാരും 1412 പേർ ശബരിമല കർമസമിതി പ്രവർത്തകരും 1427 പേർ ആർഎസ്എസ് സംഘപരിവാർ സംഘടനക്കാരുമാണ്. 688 എൽഡിഎഫ് പ്രവർത്തകരെയും 281 യുഡിഎഫുകാരെയും 103 എസ്ഡിപിഐക്കാരെയും പ്രതികളാക്കി. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നൽകാൻ പോലീസ് തയാറാക്കിയ കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്.
കഴിഞ്ഞ ഒക്ടോബർ 16നു തുലാമാസ പൂജയ്ക്കു നട തുറന്നതു മുതൽ മകരവിളക്കു കാലത്ത് കഴിഞ്ഞ നാലുവരെയുള്ള കണക്കുകളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. നാലു സംസ്ഥാന ഹർത്താലുകളും രണ്ടു വീതം ജില്ലാ ഹർത്താലുകൾ പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായി ഇക്കാലയളവിൽ നടന്നു. തീർഥാടനകാലം അവസാനിക്കുകയാണെങ്കിലും യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളും കേസുകളും തുടരുകയാണ്. സുപ്രീംകോടതിയിൽ നിലവിലുള്ള പുനഃപരിശോധന ഹർജികൾ കേൾക്കാനിരിക്കുന്നതേയുള്ളൂ. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ വിവിധ രാഷ്ട്രീയകക്ഷികൾ ശബരിമല പ്രശ്നത്തിൽ നേട്ടമുണ്ടാക്കാനുള്ള തയാറെടുപ്പിലുമാണ്.
ബിജു കുര്യൻ
വിവാദങ്ങൾ ഒഴിയാതെ ശബരിമല തീർഥാടനകാലത്തിനു പരിസമാപ്തി
12:30 AM Jan 20, 2019 | Deepika.com