കൊച്ചി: ഗൾഫ് ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന 17 കേസുകളിൽ റാസ് അൽ ഖൈമ ബാങ്ക് (റാഖ് ബാങ്ക്) അധികൃതർ ക്രൈംബ്രാഞ്ച് അന്വേഷണസംഘം മുന്പാകെ മൊഴി നൽകി. 13 കേസുകളുടെ ഫയൽ ഇവർ അന്വേഷണസംഘത്തിനു കൈമാറി. കൂടുതൽ രേഖകൾ സമർപ്പിക്കുന്നതിനായി ഫെബ്രുവരി 14ന് ഹാജരാകാൻ പോലീസ് നിർദേശം നൽകി.
റാഖ് ബാങ്ക് സീനിയർ റിലേഷൻഷിപ് മാനേജർ സാജൻ അബ്ദുൽ മജീദ്, റെമെഡിയൽ ഡിപ്പാർട്ട്മെന്റ് സീനിയർ മാനേജർ പ്രശാന്ത് ജെയിൻ എന്നിവർ ഇന്നലെ രാവിലെ 10നാണ് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകിയത്.
അതേസമയം സംഭവത്തിൽ 147 കോടി രൂപ തിരിച്ചടയ്ക്കാനുള്ള കേസുമായി ബന്ധപ്പെട്ട് 84 കന്പനികൾക്കെതിരേയുള്ള പരാതിയിൽ എട്ട് എണ്ണം ഇന്നലെ കേരള ലീഗൽ സർവീസ് അഥോറിറ്റി (കെൽസ) സംഘടിപ്പിച്ച അദാലത്തിൽ ഒത്തുതീർപ്പാക്കി. ഇതോടെ 15 കോടി രൂപയുടെ വായ്പ ഇടപാട് സംബന്ധിച്ച തർക്കം തീർപ്പായി.
ബാങ്ക് പ്രതിനിധികളും ലോണെടുത്തവരും ധാരണ അംഗീകരിച്ചതോടെയാണ് ഒത്തുതീർപ്പിലെത്തിയത്.
ഗൾഫ് ബാങ്ക് വായ്പാ തട്ടിപ്പ്: 13 കേസുകളുടെ ഫയൽ അന്വേഷണസംഘത്തിനു കൈമാറി
12:00 AM Jan 20, 2019 | Deepika.com