തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയെ കബളിപ്പിക്കാൻ സർക്കാർ നടത്തിയ ശ്രമം ലജ്ജാകരമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്താനാണ് സർക്കാർ ആവർത്തിച്ചു ശ്രമിക്കുന്നത്.
സുപ്രീംകോടതിയിൽ തെറ്റായ വിവരം നൽകി ശബരിമല വിഷയം ആളിക്കത്തിച്ചു സംഘർഷം നിലനിർത്താനുള്ള ഹീനശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി വിധിക്കുശേഷം 50 വയസിൽ താഴെയുള്ള 51 സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തിയെന്നാണു സുപ്രീംകോടതിയിൽ സർക്കാർ ലിസ്റ്റ് നൽകിയത്. ഈ സ്ത്രീകളെ മാധ്യമങ്ങൾ നേരിട്ടു ബന്ധപ്പെട്ടപ്പോൾ അവർക്ക് 50 വയസിൽ കൂടുതൽ പ്രായമുണ്ടെന്നു തെളിഞ്ഞു.
എന്തിനു തെറ്റായ വിവരം നൽകി എന്നതിനു മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം നൽകണം. സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ വിവരം നൽകുമ്പോൾ പൂർണമായും സത്യസന്ധമാകേണ്ടതുണ്ട്. തെറ്റായ വിവരം സുപ്രീംകോടതിയ്ക്കു നൽകുക വഴി അക്ഷന്തവ്യമായ തെറ്റാണു സംസ്ഥാന സർക്കാർ ചെയ്തത്.
ശബരിമല വിഷയത്തിൽ തുടക്കം മുതലേ കള്ളക്കളിയാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. അതിന്റെ ഒടുവിലത്തെ തെളിവാണ് ഇപ്പോൾ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം വഴി പുറത്തു വന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമല : സുപ്രീംകോടതിയെ കബളിപ്പിക്കാനുള്ള ശ്രമം ലജ്ജാകരമെന്നു ചെന്നിത്തല
01:18 AM Jan 19, 2019 | Deepika.com