മലപ്പുറം: ശബരിമല ദർശനം നടത്തിയ കനകദുർഗയ്ക്കും ബിന്ദുവിനും മാവോയിസ്റ്റ് ബന്ധമുണ്ടോയെന്നതു ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നു കനകദുർഗയുടെ സഹോദരൻ ഭരത് ഭൂഷണും ബിജെപി നേതാക്കളും മലപ്പുറത്തു സംയുക്ത വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കനകദുർഗ വിശ്വാസിയല്ലെന്നും ഇവർ ആരോപിച്ചു.
കനകദുർഗയുടെ അമ്മയും സഹോദരനും സിപിഎമ്മിന്റെയും പോലീസിന്റെയും ഭീഷണിയിലാണെന്നും കുടുംബത്തിനു ബിജെപിയുമായി ബന്ധമില്ലെങ്കിലും സംരക്ഷണം നൽകുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ശിവരാജൻ പറഞ്ഞു. ഭീഷണി തുടർന്നാൽ സിപിഎം ഗുരുതര ഭവിഷ്യത്തുകൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കനകദുർഗ മാവോയിസ്റ്റാണോ അല്ലയോ എന്നതു ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നു സഹോദരൻ ഭരത് ഭൂഷണ് ആവശ്യപ്പെട്ടു. തീവ്രചിന്താഗതിക്കാരുടെ "ആർപ്പോ ആർത്തവ'ത്തിൽ എത്തിപ്പെട്ടതും സംശയാസ്പദമാണ്. സിറ്റിംഗിനു ലക്ഷങ്ങൾ വേണ്ട വക്കീലുമാരെ സുപ്രീംകോടതിയിൽ ഹാജരാക്കിയതിനു പിന്നിലാരെന്നതു തെളിയണം. കനകദുർഗയെ ഭർതൃമാതാവ് മർദിച്ചെന്നതു വ്യാജപരാതിയാണ്. കനകദുർഗയാണ് അവരെ മർദിച്ചത്.
അയ്യപ്പഭക്തരോടും ഹിന്ദുസമൂഹത്തോടും പരസ്യമായി മാപ്പ് പറഞ്ഞാലേ കനകദുർഗയെ വീട്ടിൽ കയറ്റൂ. ശബരിമല ദർശനത്തിൽനിന്നു കനകദുർഗയെ പിന്തിരിപ്പിക്കാനുള്ള ശ്രമം കോട്ടയം എസ്പി ഹരിശങ്കറും സംസ്ഥാന സർക്കാരുമാണ് പരാജയപ്പെടുത്തിയതെന്നും സഹോദരൻ കുറ്റപ്പെടുത്തി. ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രനും പങ്കെടുത്തു.
കനകദുർഗയ്ക്കു മാവോയിസ്റ്റ് ബന്ധം ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന്
01:01 AM Jan 19, 2019 | Deepika.com