തൃശൂർ: അവകാശത്തർക്കത്തിന്റെ പേരിൽ കല്ലേറും അക്രമവും ഉണ്ടായ മാന്ദാമംഗലം സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ സംഘർഷത്തിനു താത്കാലിക ശമനം. കളക്ടറുടെ നിർദ്ദേശപ്രകാരം യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ പള്ളിയിൽനിന്നു പിന്മാറിയതോടെ പള്ളി താഴിട്ടു പൂട്ടി.
ഇരുവിഭാഗത്തിന്റെയും പ്രതിനിധികളെ വിളിച്ചുകൂട്ടിയ അനുരഞ്ജന ചർച്ചയിലാണു ജില്ലാ കളക്ടർ ടി.വി. അനുപമ പള്ളിക്കകത്തു തന്പടിച്ചിരുന്ന യാക്കോബായ വിഭാഗത്തോടും പള്ളിമുറ്റത്തു കുത്തിയിരിപ്പുസമരം നടത്തിയിരുന്ന ഓർത്തഡോക്സ് വിഭാഗത്തോടും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്. പള്ളിക്കകത്തുണ്ടായിരുന്ന യാക്കോബായ വിഭാഗം ആദ്യഘട്ടത്തിൽ പിരിഞ്ഞുപോകാൻ തയാറായില്ലെങ്കിലും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ടിവരുമെന്നു പോലീസ് അറിയിച്ചതോടെ വഴങ്ങുകയായിരുന്നു. തുടർന്ന് വൈകിട്ട് നാലോടെയാണു പള്ളി അടച്ചത്.
അതേസമയം, വ്യാഴാഴ്ച രാത്രി ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടായ സംഭവത്തിൽ 45 പേരെ ഒല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തു. 120 പേർക്കെതിരേ കേസെടുത്തിട്ടുണ്ട്. ഓർത്തഡോക്സ് വിഭാഗം തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസാണ് ഒന്നാം പ്രതി. കസ്റ്റഡിയിൽ എടുത്തവരിൽ വൈദികരും ഉൾപ്പെടുന്നുണ്ട്. കല്ലേറിനിടെ രക്തസമ്മർദവും ഹൃദ്രോഗവും മൂലം യാക്കോബായ വിഭാഗത്തിലെ ഏബ്രഹാം പാറയ്ക്കലിനെ (68) ജൂബിലി മിഷൻ ആശുപത്രി ഹൃദയാലയയിലെ അതിതീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച മുതലാണ് പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗം പള്ളിയുടെ പുറത്തു കുത്തിയിരിപ്പു സമരവും പ്രതിരോധം തീർക്കാനായി യാക്കോബായ വിഭാഗം പള്ളിയുടെ അകത്തു പ്രാർഥനാസമരവും ആരംഭിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പള്ളിയുടെ ഗേറ്റ് തകർത്തു. പള്ളിക്കുനേരേ കല്ലേറും ഉണ്ടായി. പള്ളിയുടെ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്. രാത്രി അക്രമം നടക്കുന്പോൾ പോലീസും സ്ഥലത്തുണ്ടായിരുന്നു. പള്ളിയിലെ സിസി ടിവിയിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ വ്യക്തമാണ്. അനിഷ്ട സംഭവങ്ങൾക്കു ശേഷം ഓർത്തഡോക്സ് വിഭാഗക്കാർ പിരിഞ്ഞുപോയി. രണ്ടു ദിവസമായി പള്ളിക്കുമുന്നിൽ തന്പടിച്ചിരുന്ന ഇവരുടെ സമരപ്പന്തൽ പൊളിച്ചുനീക്കിയിട്ടുണ്ട്.
കല്ലേറിൽ പരിക്കേറ്റ ഓർത്തഡോക്സ് തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്, ഓർത്തഡോക്സ് പക്ഷക്കാരായ തോമസ് പോൾ റന്പാൻ, ഫാ. മത്തായി പനംകുറ്റിയിൽ, ഫാ. പ്രദീപ്, ഫാ. റെജി മുങ്കുഴ എന്നിവരെ കുന്നംകുളം അടപ്പൂട്ടി മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാക്കോബായ വിഭാഗക്കാരായ ബാബു, ഷാജു, ജയിംസ്, ആൽബിൻ തുടങ്ങിയവരെ ജില്ലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
യാക്കോബായ-ഓർത്തഡോക്സ് സംഘർഷം; മാന്ദാമംഗലം പള്ളി അടച്ചുപൂട്ടി
01:01 AM Jan 19, 2019 | Deepika.com