നെടുമ്പാശേരി: ബംഗളൂരുവിലെ ശക്തമായ മൂടൽമഞ്ഞിനെത്തുടർന്ന് രണ്ടാംദിനവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര സർവീസുകൾ താളംതെറ്റി. ബംഗളൂരുവിൽനിന്ന് ഇന്നലെ പുലർച്ചെ എത്തേണ്ട ആറു സർവീസുകൾ മൂടൽമഞ്ഞുമൂലം വൈകി.
ഇൻഡിഗോ എയർലൈൻസിന്റെ ഒരു സർവീസ് റദ്ദ് ചെയ്തു. ഇന്നലെ രാവിലെ 7.10ന് എത്തേണ്ട എയർ ഏഷ്യ വിമാനം രാവിലെ 8.30നും, 7.40ന് എത്തേണ്ട ഇൻഡിഗോ വിമാനം 9.45നും, 8.15ന് എത്തേണ്ട എയർ ഇന്ത്യ വിമാനം 10നും, 10 ന് എത്തേണ്ട ഇൻഡിഗോ വിമാനം 11.30നും, ഉച്ചകഴിഞ്ഞ് 1.10ന് എത്തേണ്ട എയർ ഏഷ്യാ വിമാനം 3.45 നും, രണ്ടിന് എത്തേണ്ട എയർ ഏഷ്യ വിമാനം 3.50 നുമാണ് എത്തിയത്.
രാത്രി എട്ടിന് കൊച്ചിയിൽ എത്തേണ്ട ബംഗളൂരു-കൊച്ചി, ബംഗളൂരു ഇൻഡിഗോ വിമാന സർവീസ് റദ്ദാക്കി. കൊച്ചിയിൽ എത്തിയ ശേഷം വിവിധ സ്ഥലങ്ങളിലേക്കു പോകേണ്ട വിമാനങ്ങളാണ് രണ്ടുദിവസമായി വൈകുന്നത്. ഇതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി.
കൊച്ചിയിൽനിന്ന് വ്യാഴാഴ്ച പുലർച്ചെ പുറപ്പെട്ട ഇൻഡിഗോ വിമാനം ബംഗളൂരുവിൽ ഇറക്കാനാകാതെ വന്നതോടെ ഹൈദരാബാദ് വിമാനത്താവളത്തിലാണ് ഇറക്കിയത്. ഇതിനിടെ ഹൈദരാബാദ് വിമാനത്താവളത്തിലുണ്ടായ യാത്രക്കാരുടെ പ്രതിഷേധവും ഒരു യാത്രക്കാരൻ കോക്പിറ്റിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതും പ്രശ്നത്തിനിടയാക്കി.
രാവിലെ ഭക്ഷണം ലഭിച്ചില്ലെന്നു പറഞ്ഞാണു യാത്രക്കാർ പ്രതിഷേധിച്ചത്. കോക്പിറ്റിൽ കയറിയാൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ച് അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പു നൽകിയതിനെത്തുടർന്നാണ് ശ്രമത്തിൽനിന്ന് യാത്രക്കാരൻ പിൻവാങ്ങിയത്. മൂടൽ മഞ്ഞിനെത്തുടർന്ന് രാവിലെ നെടുമ്പാശേരിയിൽനിന്ന് ബംഗളൂരുവിലേക്കുള്ള മറ്റു വിമാനങ്ങളും വൈകിയാണ് പുറപ്പെട്ടത്.
വിമാനങ്ങൾ വൈകുന്നതുമൂലം കണക്ഷൻ വിമാനത്തിൽ യാത്ര ചെയ്യേണ്ട യാത്രക്കാരാണ് ഏറേ ബുദ്ധിമുട്ടുന്നത്.
മൂടൽമഞ്ഞ്: ബംഗളൂരുവിൽനിന്നു വിമാനങ്ങൾ രണ്ടാംദിനവും വൈകി
12:50 AM Jan 19, 2019 | Deepika.com