അടിമാലി: വെള്ളം കുടിക്കാൻ കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങിത്തുടങ്ങിയതോടെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ് മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആനക്കുളം ഗ്രാമം. ദിവസവും വൈകുന്നേരങ്ങളിൽ ജനവാസമേഖലക്കരികിൽ എത്തുന്ന കാട്ടാനക്കൂട്ടമാണ് ആനക്കുളത്തിന്റെ പ്രത്യേകത.
പൂഴിമണ്ണിൽ കുളിച്ച് വൈകുന്നേരം വെള്ളം കുടിക്കാൻ കൂട്ടത്തോടെ കാടിനുള്ളിൽനിന്നെത്തുന്ന കാട്ടനക്കൂട്ടം കാഴ്ചക്കാർക്ക് കൗതുകമാണ്. ചിലനേരങ്ങളിൽ ഇരുപതും മുപ്പതും കാട്ടാനകൾ കൂട്ടമായിറങ്ങി സഞ്ചാരികൾക്ക് കാഴ്ചയൊരുക്കും.
ഇടുക്കി, എറണാകുളം ജില്ലകളുടെ അതിർവരന്പിലൂടെ ഒഴുകുന്ന ഈറ്റച്ചോലയാറിൽനിന്നും വെള്ളം കുടിക്കാനാണ് കാട്ടാനകൾ ആനക്കുളത്തെത്തുന്നത്. വേനൽ കനക്കുന്നതോടെ ഉച്ചമുതൽ ഏതുസമയത്തും ഇവിടെ കാട്ടാനകളെ പ്രതീക്ഷിക്കാം. കുഞ്ഞനാനകൾ മുതൽ കൊന്പന്മാർവരെ ഈറ്റച്ചോലയാറിൽ നിരന്നുനിന്ന് ദാഹമകറ്റുന്നതു കാണാം.
ഒരു പ്രത്യേക ഭാഗത്ത് പുഴയിൽനിന്നും ഉയരുന്ന കുമിളകൾക്ക് ഉപ്പുരസമുണ്ടെന്ന് പഴമക്കാർ പറയുന്നു. ഇതാണ് ആനകളെ ഇവിടേക്ക് ആകർഷിക്കുന്നത്. കാഴ്ചക്കാർക്കും കാട്ടാനകൾക്കുമിടയിൽ ദൂരമായുള്ളത് ഒരു മൈതാനം മാത്രമാണ്. 50 മീറ്റർ ദൂരത്തിൽ കാട്ടാനകൾ തീർക്കുന്ന കൗതുകം അല്പം ഭയത്തോടെയാണെങ്കിലും കാണാമെന്നത് ആനക്കുളത്തിന്റെ മാത്രം പ്രത്യേകതയാണ്.
കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ കല്ലാറിൽനിന്നും 25 കിലോമീറ്റർ സഞ്ചരിച്ചാൽ ആനക്കുളത്തെത്താം. വനത്തിന്റെ വന്യതയും കാട്ടാനകളുടെ കുറുന്പും ആനക്കുളത്തെത്തുന്ന ഓരോ സഞ്ചാരിയുടെയും മനസ് നിറക്കുന്നു.
കുടിവെള്ളം തേടി കാട്ടാനക്കൂട്ടങ്ങൾ
11:58 PM Jan 18, 2019 | Deepika.com