തളിപ്പറമ്പ്: റബർ നിയമത്തിലെ ചില വ്യവസ്ഥകൾ ദുരുപയോഗം ചെയ്തു റബർ ബോർഡ് വ്യാപാരികൾക്കെതിരേ എടുത്തു കൊണ്ടിരിക്കുന്ന പിഴ ശിക്ഷാ നടപടിക്കെതിരേ വ്യാപാരികൾ ഹൈക്കോടതിയെ സമീപിക്കും. റബർനിയമത്തിലെ പതിന്നാലാം സെക്ഷൻ പ്രകാരം റബർ കൊടുക്കൽ വാങ്ങലിനും കൈവശം വയ്ക്കാനും ബോർഡിൽനിന്ന് ലൈസൻസ് എടുക്കേണ്ടതാണ്. ഇത്തരത്തിൽ ലൈസൻസ് എടുത്ത വ്യാപാരികൾ ബോർഡിനു വ്യാപാരത്തിന്റെ കണക്കുകൾ കാണിച്ച് എല്ലാ മാസവും റിട്ടേൺ നൽകുകയും വേണം.
ലൈസൻസില്ലാത്ത വ്യക്തിയിൽനിന്നും സ്ഥാപനത്തിൽനിന്നും റബർ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതു ശിക്ഷാർഹമാണ്. ഈ നിയമത്തിന്റെ മറവിലാണ് ബോർഡ് വ്യാപാരികളിൽനിന്നു പിഴയീടാക്കാൻ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ടോമി ഏബ്രഹാം കുരിശുംമൂട്ടിലും ജനറൽ സെക്രട്ടറി ബിജു. പി. തോമസും ചൂണ്ടിക്കാട്ടി.
റബർ ബോർഡ് ലൈസൻസിന്റെ കാലാവധി അഞ്ചു വർഷമാണ്. മുന്പ് കാലാവധി തീരുന്ന തീയതി ഓർമപ്പെടുത്തി ബോർഡ് വ്യാപാരികൾക്ക് അറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ അത്തരത്തിലുള്ള അറിയിപ്പുകൾ നൽകാറില്ല. അഞ്ചു വർഷ കാലാവധിയായതിനാൽ ചില വ്യാപാരസ്ഥാപനങ്ങൾ യഥാസമയം ലൈസൻസ് പുതുക്കാൻ വിട്ടുപോയിട്ടുണ്ട്. അപ്പോഴും അവർ ബോർഡിലേക്ക് റിട്ടേണുകൾ ഫയൽ ചെയ്യുന്നുണ്ട്. ഇതുകൂടാതെ വാറ്റ്, ജിഎസ്ടി, ആദായനികുതി എന്നിവ കൃത്യമായി നൽകുന്നുമുണ്ട്. ഇങ്ങനെയുള്ള വ്യാപാരികൾ ലൈസൻസ് പുതുക്കാൻ അപേക്ഷ സമർപ്പിക്കുമ്പോൾ അവരിൽനിന്ന് നിയമപ്രകാരമുള്ള പിഴ ഈടാക്കിയാണ് ലൈസൻസ് നൽകുന്നത്. എന്നാൽ അവർ നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും പാലിച്ച് വ്യാപാരം ചെയ്തിരുന്ന, ലൈസൻസ് പുതുക്കാതിരുന്ന കാലയളവ് ഒഴിവാക്കി, പുതുക്കിയ ദിവസം മുതൽ മാത്രമാണ് ബോർഡ് ലൈസൻസ് പുതുക്കിനൽകുന്നത്.
ഇതുമൂലം ലൈസൻസ് പുതുക്കാതിരുന്ന കാലയളവിൽ പിഴ നൽകിയിട്ടുപോലും ലൈസൻസ് പുതുക്കിനൽകാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല. ഇത് വ്യാപാരികളുടെ നിലനിൽപ്പിനെപോലും ബാധിക്കുകയാണെന്ന് ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. മുന്പ് പിഴ ഈടാക്കി മുൻകാല പ്രാബല്യത്തോടെ ലൈസൻസ് പുതുക്കിനൽകിയിരുന്നു.
പുതുക്കാതിരുന്ന കാലയളവിൽ നിരവധി പേർ ഇത്തരം വ്യാപാരികളുമായി ഇടപാട് നടത്തിയിരിക്കും. ഈ വ്യാപാരികൾക്കെല്ലാമെതിരേ സെക്ഷൻ 14 അനുസരിച്ച് ബോർഡ് നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി, കേന്ദ്ര വാണിജ്യമന്ത്രി, റബർ ബോർഡ് ചെയർമാൻ എന്നിവർക്ക് നിവേദനം നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് വ്യാപാരികൾ കോടതിയെ സമീപിച്ചിരിക്കുന്നത്.
റബർ സെസ് ഉണ്ടായിരുന്നപ്പോൾ അതു നഷ്ടപ്പെടാതിരിക്കാനാണ് റബർ ആക്ടിൽ കർശന വ്യവസ്ഥകൾ ചേർത്തിട്ടുള്ളത്. എന്നാൽ, ബോർഡിന് ഇക്കാര്യത്തിൽ ഒരുവിധ റവന്യൂനഷ്ടവും ഉണ്ടാകുന്നില്ല.
കൂടാതെ വീഴ്ച വരുത്തിയ വ്യാപാരിക്കു നിയമം അനുശാസിക്കുന്ന പിഴ ചുമത്തുന്നതിനു വ്യാപാരികൾ എതിരല്ല. എന്നാൽ, പിഴയടച്ചശേഷവും വ്യാപാരം ചെയ്ത കാലയളവിലേക്ക് ലൈസൻസ് പുതുക്കി നൽകാതെ അയാളുമായി ഇടപാട് നടത്തിയ മുഴുവൻ വ്യാപാരികളെയും ശിക്ഷണനടപടിക്കു വിധേയമാക്കുന്ന ബോർഡിന്റെ തെറ്റായ നടപടികളെയാണ് എതിർക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു.
റബർ നിയമത്തിന്റെ ദുരുപയോഗത്തിനെതിരേ വ്യാപാരികൾ നിയമപോരാട്ടത്തിന്
11:45 PM Jan 18, 2019 | Deepika.com