കോട്ടയം: പ്രളയ മേഖലയിലെ കാർഷിക വായ്പകൾക്ക് ഒരു വർഷത്തേക്കു മോറട്ടോറിയം പ്രഖ്യാപിച്ച സർക്കാർ ഉത്തരവ് ബാങ്കുകൾ അട്ടിമറിച്ചെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി.സി. സെബാസ്റ്റ്യൻ. ഉത്തരവ് നടപ്പിലാക്കാൻ ബാങ്കുകൾ തയാറാകാത്തതു ധിക്കാരപരമാണ്.
മോറട്ടോറിയം പ്രഖ്യാപിച്ച കർഷകഭൂമി സർഫാസി നിയമത്തിന്റെ മറവിൽ ജപ്തിചെയ്തിട്ടും ഇടപെടലുകളുമില്ലാതെ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തികളായി. ജപ്തി ഭീഷണിയിൽ 17 കർഷകർ ആത്മഹത്യ ചെയ്തിട്ടും നേതൃത്വങ്ങൾ നിസംഗത തുടരുന്നു. ഇതരസംസ്ഥാനങ്ങളിലെ കർഷകമരണത്തിന്റെ പേരിൽ പ്രക്ഷോഭങ്ങളും ഹർത്താലും പ്രഖ്യാപിക്കുന്നവർ സ്വന്തംനാട്ടിലെ ആത്മഹത്യകളെ കണ്ടില്ലെന്നു നടിക്കുന്നു.
വിവിധ സംസ്ഥാനങ്ങളിൽ കടം എഴുതിത്തള്ളാൻ മുറവിളി കൂട്ടുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇവിടത്തെ കർഷകരെ രക്ഷിക്കാൻ ഒന്നും ചെയ്യുന്നില്ല. കർഷകക്ഷേമം ലക്ഷ്യമാക്കി നടത്തുന്ന പ്രഖ്യാപനങ്ങളുടെയും പ്രകടനപത്രികകളുടെയും പൊള്ളത്തരവും വഞ്ചനയും കർഷകർ തിരിച്ചറിഞ്ഞു പ്രതികരിക്കണമെന്ന് വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
ബാങ്കുകൾ മോറട്ടോറിയം അട്ടിമറിച്ചു: ഇൻഫാം
11:45 PM Jan 18, 2019 | Deepika.com