ചേർത്തല: പ്രാർഥനാനിർഭരമായ മനസുമായി കാത്തിരിക്കുന്ന വിശ്വാസികൾക്ക് ഇന്നു രാവിലെ മുതൽ അർത്തുങ്കൽ വെളുത്തച്ചൻ ദർശനപുണ്യം നൽകും. പുലർച്ചെ അഞ്ചിന് അർത്തുങ്കൽ ബസിലിക്കയിൽ നടന്ന നടതുറക്കൽ ചടങ്ങിനു സാക്ഷികളാകാൻ ഇന്നലെ രാത്രി മുതൽ ബസിലിക്കയുടെ പ്രധാന വാതിലിനു മുന്നിൽ വിശ്വാസികൾ കാത്തുനിന്നിരുന്നു.
വിദൂരസ്ഥലങ്ങളിൽ നിന്ന് എത്തിയവർ മുതൽ ഇടവകക്കാർ വരെയുള്ളവർ ഒരേ മനസോടെ പള്ളിയങ്കണത്തിൽ വെളുത്തച്ഛന്റെ സ്തുതികളും ഗീതങ്ങളുമായി പുലരുവോളം കാത്തിരുന്നാണ് ഓരോ വർഷവും നടതുറക്കൽ ചടങ്ങിനു സാക്ഷികളാകുന്നത്.
വർഷത്തിൽ ഒരു തവണ മാത്രമാണു വിശുദ്ധ സെബസ്ത്യാനോസിന്റെ അദ്ഭുത തിരുസ്വരൂപം പരസ്യവണക്കത്തിനായി വിശ്വാസികൾക്കു തുറന്നു കൊടുക്കുന്നത്. എല്ലാ വർഷവും ജനുവരി 18നു പുലർച്ചെ നടക്കുന്ന നടതുറക്കൽ ചടങ്ങ് അതുകൊണ്ടുതന്നെ അതിപ്രധാനമാണ്. പഴയ പള്ളിയോടു ചേർന്നുള്ള മേടയിലെ പ്രത്യേക മുറിയിൽ സൂക്ഷിച്ചിട്ടുള്ള അദ്ഭുതരൂപം ഇന്നലെ രാത്രി വൈകുന്നേരം പ്രാർഥനകളോടെ കത്തിച്ച മെഴുകുതിരികളുമായി പുതിയ പള്ളിയിൽ രഥത്തിന്റെ മാതൃകയിൽ നിർമിച്ചിട്ടുള്ള രൂപക്കൂട്ടിൽ സ്ഥാപിച്ചു.
വെളുത്തച്ഛന്റെ രൂപം പ്രത്യേകം സൂക്ഷിച്ച അറയിൽനിന്നു പുറത്തേക്കെടുക്കുന്നതിന്റെ മുന്നോടിയായി രാത്രി ഒന്പതുമുതൽ ഒന്നുവരെ നടന്ന ആരാധനയിൽ അനേകം വിശ്വാസികൾ പങ്കുചേർന്നു. റവ.ഡോ.വി.പി. ജോസഫ് വലിയവീട്ടിൽ മുഖ്യകാർമികനായി. അദ്ഭുത തിരുസ്വരൂപ നട തുറന്നതോടെ നാനാദിക്കുകളിൽനിന്നു വിശ്വാസികൾ നേർച്ച കാഴ്ചകളുമായി എത്തിത്തുടങ്ങും. പ്രത്യേക വഴിപാടായ അന്പും വില്ലും എഴുന്നുള്ളത്തിനു പള്ളിക്കു മുൻവശമുള്ള കുരിശടിക്കു സമീപം പ്രത്യേകം കൗണ്ടർ തുറന്നിട്ടുണ്ട്.
വെള്ളിനേർച്ച, നീന്തൽനേർച്ച, ഉരുളു നേർച്ച, അടിമവയ്ക്കൽ തുടങ്ങിയ നേർച്ച കാഴ്ചകളുമായി അർത്തുങ്കൽ തിരുനട ഭക്തിസാന്ദ്രമാണ്. തിരുനാളിന് എത്തുന്ന വിശ്വാസികളുടെ സൗകര്യാർഥം വിവിധയിടങ്ങളിൽനിന്നായി അർത്തുങ്കലിലേക്കു പ്രത്യേകം കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്.
വെളുത്തച്ചന്റെ സവിധത്തിലേക്ക് തീർഥാടകർ ഒഴുകുന്നു
12:51 AM Jan 18, 2019 | Deepika.com